എന്താണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൃത്യമായി സംഭവിച്ചത് എന്നതിനെക്കുറിച്ചും എംഎൽഎമാരെ രാജിവയ്ക്കാൻ പ്രേരിപ്പിച്ച കാരണത്തെക്കുറിച്ചും ഇതിനു പിന്നിൽ അശോക് ഗെഹ‍്‍ലോട്ട് ആണോ സച്ചിൽ പൈലറ്റ് മുഖ്യമന്ത്രിയാകുമോ എന്നതിനെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയരുകയാണ്.
മുഖ്യമന്ത്രി അശോക് ഗെഹ‍്‍ലോട്ടിന്റെ അനുഭാവികളായ എംഎൽഎമാരാണ് ഞായറാഴ്ച വൈകുന്നേരം മന്ത്രി ശാന്തി ധരിവാളിന്റെ വസതിയിൽ നടന്ന നീണ്ട യോഗത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചത്. ഗെഹ‍്‍ലോട്ടിന്റെ വസതിയിൽ നടക്കുന്ന പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കാൻ നിയമംസഭാംഗങ്ങൾ എത്തുന്നത് കാത്തിരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും ഉൾപ്പെടെയുള്ളവർ.
advertisement
പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയാകേണ്ടതെന്നാണ് സച്ചിൻ പൈലറ്റിന്റെ പേര് പരാമർശിക്കാതെ ചിലർ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാർട്ടി ദേശീയ അധ്യക്ഷന്റെയും റോളുകൾ വഹിക്കാൻ ഗെഹ്‌ലോട്ടിന് കഴിയുമെന്നും ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി തുടർന്നില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുന്ന കാര്യം സംശയമാണെന്നും ഗെഹ്‍ലോട്ട് അനുഭാവിയായ ഗോവിന്ദ് റാം മേഘ്‌വാൾ പറഞ്ഞു. എംഎൽഎമാരുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുത്തില്ലെങ്കിൽ സർക്കാർ അപകടത്തിലാകുമെന്നാണ് സ്വതന്ത്ര നിയമസഭാംഗവും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ സന്യം ലോധ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്.
ഗെഹ്‌ലോട്ടിന്റെ വിശ്വസ്തർ എഐസിസി നിരീക്ഷകർക്ക് മൂന്ന് ഉപാധികൾ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. അടുത്ത ദേശീയ അധ്യക്ഷനെക്കുറിച്ചുള്ള തീരുമാനം കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം ആയിരിക്കണമെന്നും തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ഗെഹ്‌ലോട്ടിന്റെ അഭിപ്രായം പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2020-ൽ പൈലറ്റ് അനുകൂലികൾ നടത്തിയ നീക്കത്തിൽ മുതിർന്ന നേതാവിനൊപ്പം നിന്ന ഒരാൾ ആരായിരിക്കണം അതെന്നും ഇവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയിൽ ഒരാൾക്ക് രണ്ട് ചുമതലകൾ വഹിക്കാനാകില്ല എന്നതാണ് ഈ ആശയക്കുഴപ്പങ്ങളുടെയും സംഘർഷങ്ങളും അടിസ്ഥാന കാരണം. ഒക്‌ടോബർ 17-ന് നടക്കുന്ന മത്സരത്തിൽ ശശി തരൂരിനെതിരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്‌ലോട്ട് മൽസരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് വിട്ടുകൊടുക്കുന്നതിൽ അദ്ദേഹം അത്ര തൃപ്തനുമല്ല. കോൺഗ്രസ് നേതൃത്വം തന്നോട് ആവശ്യപ്പെട്ടാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗെഹ്‌ലോട്ട് നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു
ഞായറാഴ്ചത്തെ കൂട്ട രാജി ഗെഹ്‌ലോട്ടിന്റെ ശക്തിപ്രകടനമായി വേണമെങ്കിൽ കണക്കാക്കാം. ഹൈക്കമാൻഡിനോടുള്ള ഒരു സൂചന നൽകൽ കൂടിയാകാം ഈ നീക്കം.
സച്ചിൻ പൈലറ്റ് ഗെഹ്‍ലോട്ട് പോരാട്ടം
അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ വിരുദ്ധ ചേരികളിലാണ് നിലകൊള്ളുന്നത്. ഇരു നേതാക്കളും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നു. എന്നാലന്ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി ആയാണ് തിരഞ്ഞെടുത്തത്. മൂന്നാം തവണയും ഹൈക്കമാൻഡ് ഗെഹ്‌ലോട്ടിനെ തന്നെയാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇരു നേതാക്കളും വലിയ വാക്‌പോര് നടത്തിയിരുന്നു. അന്ന് പാർട്ടിക്ക് സംസ്ഥാനത്തെ 25 സീറ്റുകളാണ് നഷ്ടമായത്. ജോധ്പൂരിൽ തന്റെ മകൻ വൈഭവിന്റെ തോൽവിയുടെ ഉത്തരവാദിത്തം പൈലറ്റ് ഏറ്റെടുക്കണമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ജോധ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നത്. എന്നാൽ ജോധ്പൂരിൽ മാത്രം കൂടുതൽ സമയം ചെലവഴിക്കുന്നതിനു പകരം മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയിരുന്നെങ്കിൽ, ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് സച്ചിൻ പൈലറ്റ് പ്രതികരിച്ചത്.
2020 ജൂലൈയിൽ സച്ചിൻ പൈലറ്റ് ഗെഹ്‍ലോട്ട് സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചു. 200 അംഗ നിയമസഭയിൽ തനിക്ക് 30 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പൈലറ്റ് സമരത്തിനിറങ്ങി. പൈലറ്റിന് 72 ബിജെപി എംഎൽഎമാരുടെ പിന്തുണ അന്ന് ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. അന്ന് രാഹുൽ ഗാന്ധി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടിരുന്നു. പക്ഷേ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളാകുകയാണ് ചെയ്തത്. അതിനുശേഷം, ഗെഹ്‍ലോട്ടും പൈലറ്റും തമ്മിൽ പരസ്പരം ചെളിവാരിയെറിയുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.