എഞ്ചിനീയറിംഗ്, ഡിസൈനിംഗ്, ബഹിരാകാശ മേഖല എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യയുടെ ജെൻ സി തലമുറ നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജെൻ സി തലമുറ മറ്റ് രാഷ്ട്രങ്ങൾക്ക് മാതൃകകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജെൻ സി എഞ്ചിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നിവർ പ്രൊപ്പൽഷൻ, കമ്പോസിറ്റുകൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ സാങ്കേതികവിദ്യ എന്നിവയിൽ മുന്നേറ്റങ്ങൾ നടത്തുന്നുവെന്നും വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ മേഖലയിൽ മറ്റുള്ള രാജ്യങ്ങളിലെ ജൻസികൾക്ക് ഇന്ത്യയിലെ ജെൻ സിയെ മാതൃകയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
"ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു. അവർ എല്ലാ അവസരങ്ങളും വിവേകപൂർവ്വം ഉപയോഗിക്കുന്നു. സർക്കാർ ബഹിരാകാശ മേഖല തുറന്നപ്പോൾ, രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് നമ്മുടെ ജെൻ സി, അത് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നു. ഇന്ന്, ഇന്ത്യയിലെ 300-ലധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ ഭാവിക്ക് പുതിയ പ്രതീക്ഷ നൽകുന്നു," ഹൈദരാബാദിൽ വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പ് സ്കൈറൂട്ട് ഇൻഫിനിറ്റി കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിവുള്ള സ്കൈറൂട്ടിന്റെ ആദ്യ ഓർബിറ്റൽ റോക്കറ്റ്, വിക്രം-1, വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനായ ഡോ. വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ്.
വളരെ പരിമിതമായ മാർഗങ്ങളിലൂടെയാണ് ഇന്ത്യ ബഹിരാകാശ പദ്ധതി ആരംഭിച്ചതെങ്കിലും ആഗോള ബഹിരാകാശ വ്യവസായത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ ഇന്ത്യയ്ക്കായെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയുടെ പുരോഗതിക്ക് നേതൃത്വം നൽകിയ ISROയെ അദ്ദേഹം പ്രശംസിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരാണ് സ്കൈറൂട്ട് സ്ഥാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
