ഡൽഹിയിൽ വർദ്ധിച്ചുവരുന്ന മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ നടത്തിയ ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. കഴിഞ്ഞയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്വി ഹിദ്മയുടെ പോസ്റ്ററുകൾ ഉപയോഗിച്ചും അദ്ദേഹത്തെ പിന്തുണച്ചുമായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കിയത്.‘മാധ്‌വി ഹിദ്മ അമർ രഹേ’ (മാധ്‌വി ഹിദ്മ മരിക്കുന്നില്ല) എന്നായിരുന്നു പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചത്.
advertisement
പ്രതിഷേധക്കാർ പൊലീസിന് നേരെ കുരുമുളക് സ്പ്രേയും പ്രയോഗിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് രണ്ട് പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിലെ സി ഹെക്‌സഗണിലാണ് മലിനീകരണത്തിനെതിരെ പ്രതിഷേധം നടന്നത്. മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്മയുടെ പോസ്റ്ററുകളേന്തിയായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാർ റോഡ് തടയാൻ ശ്രമിച്ചപ്പോൾ പോലീസ് അവരെ നീക്കം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും പ്രതിഷേധക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഡിസിപി ദേവേഷ് കുമാർ മഹ്‌ല എഎൻഐയോട് പറഞ്ഞു. ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുളകുക് സ്പ്രേ പ്രയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരുമുളക് സ്പ്രേ പ്രയോഗത്തിനിരയായ പൊലീസകാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
കർത്തവ്യ പാത പോലീസ് സ്റ്റേഷൻ, സൻസദ് മാർഗ് പോലീസ് സ്റ്റേഷൻ എന്നിവങ്ങളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ തലസ്ഥാന മേഖലയിലെ വായു മലിനീകരണം തടയുന്നതിനുള്ള നയങ്ങൾ സർക്കാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 9 നും ഇതേ സ്ഥലത്ത് ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ആരായിരുന്നു മാധ്‌വി ഹിദ്മ ?
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്ന മാധ്വ ഹിദ്മ ചൊവ്വാഴ്ച ആന്ധ്രയിൽ നടന്ന ഒരു ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡറായിരുന്നു മാധ്വി. അല്ലൂരി സീതാരാമരാജു ജില്ലയിലെ മാറേഡുമില്ലി വനത്തിൽ നവംബർ 18ന് നടന്നഏറ്റുമുട്ടലാണ് മാധ്വി ഹിദ്മ (51), ഭാര്യ മഡ്കം രാജെ എന്നിവരെയും മറ്റ് നാല് പേരെയും സുരക്ഷാ സേന വെടിവച്ചു കൊന്നത്.
