പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനാണ് ഞാൻ ശ്രമിച്ചത്. ആരും ഉയർത്താൻ മടിക്കുന്ന വിഷയങ്ങളാണ് ഞാൻ ഉന്നയിച്ചത്. ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത് കുറ്റമാണോ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് പാർട്ടി, സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടെന്നും ചദ്ദ ആരോപിച്ചു.
നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് എഎപി ചദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടറിയേറ്റിന് എഎപി കത്ത് നൽകി. പാർട്ടി ചദ്ദയെ ഒറ്റപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നിർണായക നീക്കം. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും കഴിഞ്ഞ ആഴ്ച രാഘവ് ചദ്ദയെ ഒഴിവാക്കിയിരുന്നു.
advertisement
രാജ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളായ ചദ്ദ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അടുത്ത വിശ്വസ്തനായിരുന്നു. ഡൽഹിയിലും പഞ്ചാബിലും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ചദ്ദ സജീവപങ്കാളിയായിരുന്നു.
