ജുനഗഢ്-നബരംഗപൂര്‍, മല്‍ക്കന്‍ഗിരി-ഭദ്രാചലം-പാണ്ഡുരംഗപുരം എന്നിവയ്ക്കിടയിലുള്ള 290 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍പ്പാത 7,383 കോടി ചെലവിലാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഈ റെയില്‍വേ പദ്ധതിയുടെ ഗുണഫലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇരു സംസ്ഥാനങ്ങളുടെയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും പുതിയ റെയില്‍വേ പാതയിലൂടെ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഡിഷയിലെ ഗോത്രവർഗ ജില്ലകളായ കാലഹണ്ടി, നബരംഗ്പൂര്‍, കോരാപുത്, രായഗഡ, മല്‍ക്കന്‍ഗിരി തുടങ്ങിയവിടങ്ങളിലേക്ക് എത്തിച്ചേരാനും പുതിയ റെയില്‍വേ ലൈന്‍ സഹായിക്കും. നിര്‍ദ്ദിഷ്ട റെയില്‍വേ ഇടനാഴി ഒഡിഷയിലെ ജില്ലകളുടെയും ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി, തെലങ്കാനയിലെ ഭദ്രാദ്രി, കോതഗുഡേം എന്നീ പ്രദേശങ്ങളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാനദി കല്‍ക്കരി പാടങ്ങളില്‍ നിന്ന് ദക്ഷിണ-മധ്യയിന്ത്യയിലെ പ്ലാന്റുകളിലേക്ക് എളുപ്പത്തില്‍ ചെന്നെത്താനും ഈ റെയില്‍വേ പാത സഹായിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായും ഈ പാത ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
advertisement
'' ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്ന സമയത്ത് ഹൗറ-വിജയവാഡ തീരദേശ റൂട്ടിലെ റെയില്‍ ഗതാഗതം നിലച്ചാലും ഒഡിഷയിലെ വിവിധ ജില്ലകളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഈ പുതിയ പാത സഹായിക്കും. ഭക്ഷ്യധാന്യങ്ങള്‍, രാസവളങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സിമന്റ് എന്നിവ ഈ പ്രദേശത്തേക്ക് വേഗത്തില്‍ ലഭ്യമാക്കാനും സാധിക്കും,'' മന്ത്രി പറഞ്ഞു. പുതിയ റെയില്‍വേ പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒഡിഷയുടെ തെക്കന്‍ പ്രദേശത്ത് നിന്നും ബസ്തര്‍ മേഖലയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള ദൂരം 124 കിലോമീറ്ററായി കുറയുകയും ചെയ്യും.
