1957ൽ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 1985 വരെ രാജസ്ഥാൻ തുടർച്ചയായി ഭരിച്ചത് കോൺഗ്രസായിരുന്നു. എന്നാൽ 1990ൽ ആദ്യമായി ബിജെപി അവിടെ അധികാരത്തിലെത്തി. അന്ന് 85 സീറ്റുകൾ നേടിയാണ് ബിജെപി ഭരണത്തിലേറിയത്. കോൺഗ്രസ് 50 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് ചുരുങ്ങിയിരുന്നു. 55 സീറ്റുകൾ നേടിയ ജനതാദൾ ആയിരുന്നു രണ്ടാമത്. 1993ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 95 സീറ്റുകളുമായി ബിജെപി ഭരണം നിലനിർത്തി. 76 സീറ്റുകളായിരുന്നു അന്ന് കോൺഗ്രസ് നേടിയത്.
എന്നാൽ 1998ൽ നടന്ന തെരഞ്ഞെടുപ്പിൽ 153 സീറ്റുകളുമായി ഗംഭീര വിജയം നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ബിജെപിയുടെ ജയം വെറും 33 സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാൽ 2003ൽ ബിജെപി 120 സീറ്റുകളുമായി ഭരണത്തിൽ തിരിച്ചെത്തി. അന്ന് കോൺഗ്രസിന് ജയിക്കാനായത് 56 സീറ്റുകളിലാണ്.
advertisement
2008ൽ വീണ്ടും കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തി. കോൺഗ്രസിന് 96 സീറ്റുകളും ബിജെപിക്ക് 78 സീറ്റുകളുമാണ് 2008ൽ ലഭിച്ചത്. 2013 ആയപ്പോഴേക്കും ചിത്രമാകെ മാറി. രാജസ്ഥാൻ നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് ഇത്തവണ ബിജെപി ഭരണം തിരിച്ചുപിടിച്ചത്. 2013ൽ ബിജെപിക്ക് 163 സീറ്റുകളിൽ ജയിച്ചുകയറിയപ്പോൾ കോൺഗ്രസ് വെറും 21 സീറ്റുകളിലൊതുങ്ങി. അതായത് 75 സിറ്റിങ് സീറ്റുകളാണ് അവർക്ക് നഷ്ടമായത്. വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലാണ് ബിജെപി ഈ വൻവിജയം സ്വന്തമാക്കിയത്.
എന്നാൽ 2018ൽ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. 21ൽനിന്ന് 100 സീറ്റുകളിലേക്ക് കുതിച്ചുയർന്നാണ് കോൺഗ്രസ് അധികാരത്തിലേറിയത്. ബിജെപിയുടെ വിജയം 73 സീറ്റുകളിലുമായിരുന്നു.