രാജാ റാം മോഹൻ റോയ്, സ്വാമി വിവേകാനന്ദൻ, ദയാനന്ദ സരസ്വതി എന്നിവരുൾപ്പെടെയുള്ള പരിഷ്കർത്താക്കളും നേതാക്കളും പ്രതിനിധാനം ചെയ്ത സ്വാതന്ത്ര്യസമര കാലത്തെ വിവിധ ചിന്താധാരകളെക്കുറിച്ച് പരാമർശിച്ച മോഹൻ ഭാഗവത് സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഒരു പരിധിവരെ നടക്കുന്നില്ലെന്നും നിരീക്ഷിച്ചു.
റൂട്ട് മാർച്ചുകൾ നടത്താറുണ്ടെങ്കിലും ആർഎസ്എസ് ഒരു അർദ്ധസൈനിക വിഭാഗമല്ലെന്നും, വളണ്ടിയർമാർ ലാത്തി ഉപയോഗിക്കുന്നത് കൊണ്ട് സംഘടനയെ ഒരു 'അഖാഡ' (ഗുസ്തി ക്ലബ്) ആയി കാണരുതെന്നും ഭാഗവത് പറഞ്ഞു. ആർഎസ്എസ് പശ്ചാത്തലമുള്ള ചില വ്യക്തികൾ രാഷ്ട്രീയ ജീവിതത്തിൽ സജീവമാണെങ്കിലും സംഘടന നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു 'സേഫ്റ്റി വാൽവ്' ആയിട്ടാണ് സ്ഥാപിച്ചതെന്നും എന്നാൽ ഭാരതീയർ അതിനെ സ്വാതന്ത്ര്യസമരത്തിലെ ശക്തമായ ആയുധമാക്കി മാറ്റിയെന്നും 1925-ൽ ആർഎസ്എസ് രൂപീകരിക്കുന്നതിന് മുൻപുള്ള രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ ഭാഗവത് പറഞ്ഞു.
advertisement
ആർഎസ്എസ് സ്ഥാപകൻ കേശവ് ബാലിറാം ഹെഡ്‌ഗേവാറിന്റെ ബാല്യകാലത്തെ ദുഷ്കരമായ സാഹചര്യങ്ങളെക്കുറിച്ചും ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. 13-ാം വയസ്സിൽ പ്ലേഗ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ കാലഘട്ടത്തിലെ വന്ദേമാതരം പ്രക്ഷോഭം മുതൽ സ്വാതന്ത്ര്യസമരത്തിലെ വിവിധ പ്രസ്ഥാനങ്ങളിൽ ഹെഡ്‌ഗേവാർ സജീവമായി പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മെട്രിക്കുലേഷൻ ഒന്നാം ക്ലാസ്സോടെ വിജയിച്ചപ്പോൾ നാഗ്പൂരിലെ ചിലർ പണം സമാഹരിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഹെഡ്‌ഗേവാറിനെ കൽക്കട്ടയിലേക്ക് അയച്ചത്. അവിടെ വെച്ചാണ് അദ്ദേഹം വിപ്ലവ ഗ്രൂപ്പുകളുമായി സമ്പർക്കത്തിലായതെന്ന് ഭാഗവത് പറഞ്ഞു. കോകെൻചന്ദ്ര എന്ന വ്യക്തിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'കോകെൻ' എന്ന രഹസ്യനാമത്തിലാണ് ഹെഡ്‌ഗേവാർ പ്രവർത്തിച്ചിരുന്നതെന്ന് ഭാഗവത് പറഞ്ഞു. ഒരിക്കൽ കോകെൻചന്ദ്രയെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസ് സംഘം ഹെഡ്‌ഗേവാറിനെ കസ്റ്റഡിയിലെടുത്ത സംഭവം റാഷ് ബിഹാരി ബോസിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
