മൂന്ന് മാസം ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താല്‍കാലിക അയോഗ്യരാക്കി ഡിസംബര്‍ 31നാണ് എസ്ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ രംഗത്ത് വന്നിരുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ താല്‍കാലിക അയോഗ്യരായി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് എസ്ബിഐയുടെ നടപടിയെന്നാണ് വനിത കമ്മീഷന്‍ നിലപാട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് വനിത കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
advertisement
എസ്ബിഐയുടെ വിശദീകരണം ഇങ്ങനെ
ഗർഭിണികളായ സ്ത്രീകൾക്കുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടെ ബാങ്ക് നിയമനത്തിനായുള്ള വിവിധ ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ എസ്‌ബിഐ അടുത്തിടെ അവലോകനം ചെയ്തിരുന്നു. നിർദ്ദേശങ്ങൾ വ്യക്തമല്ലാത്തതോ ഏറെ പഴക്കമുള്ളതോ ആയ വിവിധ ആരോഗ്യ മാനദണ്ഡങ്ങളിൽ വ്യക്തത നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ. ചില മാധ്യമങ്ങളിൽ, ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലെ പരിഷ്കരണം സ്ത്രീകളോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടു.
ഞങ്ങളുടെ തൊഴിൽ ശക്തിയുടെ ഏകദേശം 25% വരുന്ന വനിതാ ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനുമായി എസ്ബിഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. കോവിഡ് കാലയളവിൽ, സർക്കാർ നിർദ്ദേശപ്രകാരം, ഗർഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുകയും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, പൊതുജനവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ മരവിപ്പിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും എസ്ബിഐ തീരുമാനിച്ചു.
ഡിസംബർ 31ന് ഇറങ്ങിയ സർക്കുലറിൽ പറഞ്ഞത്
ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂയെന്നാണ് പ്രധാന നിർദേശം. നേരത്തെ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്.
എസ് ബി ഐയിൽ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കിൽ ക്ലറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.
ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമർദം, എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച സർക്കുലർ ബാങ്കിന്റെ എല്ലാ ലോക്കൽ ഹെഡ് ഓഫിസുകളിലും സർക്കിൾ ഓഫിസുകളിലും ലഭിച്ചു. ഡിസംബർ 21ന് ചേർന്ന യോഗമാണ് നിലവിലെ വ്യവസ്ഥകൾ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ പറയുന്നു.