കടുത്ത ജലദോഷവും ചുമയുമുണ്ടായിരുന്നിട്ടും പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ സദസിലുണ്ടായിരുന്നതിൽ സന്തോഷമുണ്ടെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച വിശദമായ പോസ്റ്റിൽ തരൂർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു പ്രധാനഭാഗം തോമസ് മക്കാലയുടെ 200 വർഷത്തെ 'അടിമത്ത മനോഭാവ'ത്തെ മാറ്റി സ്ഥാപിക്കാനാണ് സമർപ്പിച്ചിരുന്നത്. ഇന്ത്യയുടെ തനതായ പൈതൃകം, ഭാഷകൾ, വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ അഭിമാനം വീണ്ടെടുക്കുന്നതിനുള്ള 10 വർഷത്തെ ദേശീയ ദൗത്യത്തിനായി പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു, ആറാമത് രാംനാഥ് ഗോയങ്ക പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വ്യക്തമാക്കിയാണ് കോൺഗ്രസ് എംപി എക്‌സിൽ പോസ്റ്റ് പങ്കുവെച്ചത്.
advertisement
''പ്രസംഗത്തിൽ ബ്രിട്ടീഷുകാരനായ തോമസ് മക്കാലെ വളർത്തിയ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ ജനങ്ങളോട് എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്. അടുത്ത പതിറ്റാണ്ടിൽ മക്കാലെ ഇന്ത്യയ്ക്കു മേൽ അടിച്ചേൽപ്പിച്ച അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് സ്വയം മോചിതരാകാൻ നാം ദൃഢനിശ്ചയം ചെയ്യണം. വരുന്ന പത്ത് വർഷങ്ങൾ നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്,''പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഇപ്പോൾ ലോകത്തിന് മുന്നിൽ ഒരു വലിയ മാതൃകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതായും രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധ ശേഷി അദ്ദേഹം ഉയർത്തിക്കാട്ടിയതായും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് തരൂർ പറഞ്ഞു. താൻ എപ്പോഴും തിരഞ്ഞെടുപ്പ് മൂഡിലാണെന്ന് ആരോപണമുയരാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അദ്ദേഹം ശരിക്കും ''വൈകാരിക മൂഡിലായിരുന്നു''വെന്ന് തരൂർ തന്റെ പോസ്റ്റിൽ പറഞ്ഞു.
ബിജെപി ഉൾപ്പെടുന്ന എൻഡിഎ ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 202 എണ്ണത്തിൽ വൻ വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. ശശി തരൂർ ഉൾപ്പെടുന്ന കോൺഗ്രസ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 61 സീറ്റിലേക്ക് സ്ഥാനാർഥികളെ നിറുത്തിയെങ്കിലും ആറെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്.
പ്രധാനമന്ത്രി മോദിയെയോ കേന്ദ്രസർക്കാരിനെയോ പ്രശംസിച്ചതിന് തരൂർ മുമ്പ് മിക്കപ്പോഴും കോൺഗ്രസ് പാർട്ടിയുടെ എതിർപ്പ് ഏറ്റുവാങ്ങിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ കേന്ദ്രസർക്കാർ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ഇതിനെ കോൺഗ്രസ് പാർട്ടി എതിർത്തതോടെ പാർട്ടിക്കുള്ളിലെ വിള്ളൽ പ്രകടമായിരുന്നു.
പ്രതിനിധി സംഘങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴും തരൂർ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഊർജസ്വലതയും ചലനാത്മകതയും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണെന്നും തരൂർ പറഞ്ഞിരുന്നു.
