2013-ൽ ചണ്ഡീഗഡിൽ ബി.ടെക് പഠനത്തിനിടെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്നുമുതൽ കോമയിലായിരുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അദ്ദേഹത്തിന് ട്യൂബ് വഴിയാണ് പോഷകാഹാരവും വെള്ളവും നൽകിയിരുന്നത്. ട്യൂബുകളിലൂടെ നൽകുന്ന ആഹാരത്തിലൂടെ മാത്രം ജീവൻ നിലനിർത്തിയിരുന്ന മകനെ അന്തസ്സോടെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് ഈ അനുമതി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്. ഹരീഷിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമില്ലെന്നും അദ്ദേഹം പൂർണ്ണമായും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന മുൻ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം കോടതി ഈ കേസിൽ ഉയർത്തിക്കാട്ടി.
advertisement
നിലവിലെ ചികിത്സ കൊണ്ട് ആരോഗ്യനിലയിൽ മാറ്റമുണ്ടാകില്ലെന്നും ജൈവികമായ നിലനിൽപ്പ് നീട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്യുന്നതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ട്യൂബിലൂടെ നൽകുന്ന ഭക്ഷണം ഒരു വൈദ്യചികിത്സയാണെന്നും മെഡിക്കൽ ബോർഡുകളുടെ അനുമതിയോടെ അത് പിൻവലിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരീഷ് റാണയെ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മാറ്റാനും ലൈഫ് സപ്പോർട്ട് സിസ്റ്റം പിൻവലിക്കാൻ മാന്യമായ പ്ലാൻ തയ്യാറാക്കാനും എയിംസിനോട് കോടതി നിർദ്ദേശിച്ചു. ഒപ്പം ദയാവധവുമായി ബന്ധപ്പെട്ട് വ്യക്തമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് കോടതി ശുപാർശ ചെയ്യുകയും ചെയ്തു.
നേരത്തെ ഡൽഹി ഹൈക്കോടതി മാതാപിതാക്കളുടെ അപേക്ഷ നിരസിച്ചിരുന്നു. ഹരീഷ് വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും അതിനാൽ ഇതിനെ മാരകമായ അസുഖമായി കാണാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വാദം. എന്നാൽ സുപ്രീം കോടതി ഈ നിലപാട് തിരുത്തുകയും ചികിത്സ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മെഡിക്കൽ ബോർഡിന് അധികാരം നൽകുകയും ചെയ്തു. നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ പിൻവലിക്കാൻ മെഡിക്കൽ ബോർഡിന് ഇനി ക്ലിനിക്കൽ വിവേചനാധികാരം ഉപയോഗിക്കാം.
