ആരവല്ലി മലനിരകളുടെ ഏകീകൃത നിർവചനം സംബന്ധിച്ച നവംബർ 20 ലെ വിധിന്യായവും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളും സുപ്രീംകോടതി മരവിപ്പിച്ചു.ആരവല്ലി മലനിരകളെക്കുറിച്ചുള്ള മുൻ റിപ്പോർട്ടിനെക്കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
നൂറുമീറ്ററോ അതിൽക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്നാണ് പുതിയ നിർവചനം. പുതിയ നിർവചനത്തിന് വ്യക്തത വേണമെന്നാണ് സുപ്രീംകോടതി സർക്കാരിനോടാവശ്യപ്പെട്ടത്. പുതിയ നിർവചനം സംബന്ധിച്ച് ചില ചോദ്യങ്ങൾ കേന്ദ്ര സർക്കാരിനോടുന്നയിച്ച കോടതി മറുപടി നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
advertisement
ആരവല്ലി കുന്നുകളുടെ പുതിയ ഏകീകൃത നിർവചനം അംഗീകരിക്കുകയും ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിന്റെ പ്രദേശങ്ങളിൽ പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് നിരോധിക്കുകയും ചെയ്ത സുപ്രീം കോടതിയുടെ മുൻ ഉത്തരവ്, അനിയന്ത്രിതമായ ഖനനത്തെയും പരിസ്ഥിതി നാശത്തെയും കുറിച്ചുള്ള ആശങ്കകൾക്കിടയിൽ രൂക്ഷമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.തുടർന്ന് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പുതിയ ചട്ടക്കൂടിന് കീഴിൽ ഖനനം നിർത്തുമോ അതോ തുടരാൻ അനുവദിക്കുമോ എന്ന് വ്യക്തമായി പ്രസ്താവിക്കണമെന്നും അതിന്റെ യുക്തി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.ജി. മാസിഹ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.
കമ്മിറ്റി റിപ്പോർട്ടും കഴിഞ്ഞ മാസം കോടതി നടത്തിയ നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചില വ്യക്തതകൾ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയുടെ ഒരു റിപ്പോർട്ടോ നിർദ്ദേശമോ നടപ്പിലാക്കുന്നതിന് മുമ്പ്, ന്യായവും നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു വിദഗ്ദ്ധ അഭിപ്രായം പരിഗണിക്കണം. കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് അത്തരമൊരു നടപടി അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ റിപ്പോർട്ട് പരിശോധിക്കാൻ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. നവംബർ 20 ലെ ഉത്തരവുകളും സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട കോടതി, കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചു. പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തിൽ തുടരുമെന്നും കൂട്ടിച്ചേർത്തു. വിഷയം അടുത്തതായി 2026 ജനുവരി 21 ന് പരിഗണിക്കും.
