തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ പ്രത്യേക മൂന്നംഗ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
തെരുവ് നായകളെ പിടികൂടി, അനിമൽ ബെർത്ത് കൺട്രോൾ (എബിസി)നിയമങ്ങൾക്കനുസൃതമായി വാക്സിനേഷൻ നൽകി വന്ധ്യംകരിച്ച ശേഷം പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരിക്കൽ പിടികൂടിയ മൃഗങ്ങളെ അതേ പ്രദേശത്ത് തിരികെ വിടരുതെന്ന് ബെഞ്ച് തീർത്തു പറഞ്ഞു. "അങ്ങനെ ചെയ്യുന്നത് ആ സ്ഥാപനങ്ങളെ തെരുവ് നായകളുടെ സാന്നിധ്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കും," കോടതി നിരീക്ഷിച്ചു.
advertisement
സ്ഥാപനങ്ങളുടെയോ പൊതുസ്ഥലങ്ങളുടെയോ പരിസരങ്ങളിൽ തെരുവ് നായ കോളനികളോ തീറ്റ നൽകുന്ന സ്ഥലങ്ങളോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശിച്ചു.
വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ, കേസിൽ ഹാജരായ സീനിയർ അഭിഭാഷകരായ ആനന്ദ് ഗ്രോവർ, കരുണ നന്ദി എന്നിവർ ഉത്തരവിൽ ഒപ്പിടുന്നതിന് മുമ്പ് തങ്ങളുടെ വാദങ്ങൾ പരിഗണിക്കണമെന്ന് ബെഞ്ചിനോട് അഭ്യർത്ഥിച്ചു. നായകളെ മാറ്റുകയാണെങ്കിൽ, "ആ സ്ഥലത്ത് പുതിയ നായകൾ സ്ഥാനം പിടിക്കുമെന്ന" മുന്നറിയിപ്പ് നന്ദി നൽകി. എന്നാൽ, നിർദേശങ്ങൾ ഇതിനകം അന്തിമമാക്കിയെന്ന് ജസ്റ്റിസ് മേത്ത വ്യക്തമാക്കി.
തെരുവിൽ നിന്ന് കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ
പൊതു റോഡുകളിലും ഹൈവേകളിലും എക്സ്പ്രസ് വേകളിലും വർധിച്ചുവരുന്ന തെരുവ് കന്നുകാലികളുടെയും മൃഗങ്ങളുടെയും കാര്യത്തിലും സുപ്രീം കോടതി ശ്രദ്ധ പതിപ്പിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ സമീപനം പരാമർശിച്ചുകൊണ്ട്, ഹൈവേകളിൽ നിന്നും പ്രധാന റോഡുകളിൽ നിന്നും അത്തരം മൃഗങ്ങളെ നീക്കം ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടൻ നടത്തണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
"കന്നുകാലികൾ ഉൾപ്പെടെ ഹൈവേകളിലും റോഡുകളിലും എക്സ്പ്രസ് വേകളിലും കാണപ്പെടുന്ന എല്ലാ മൃഗങ്ങളെയും നീക്കം ചെയ്യുന്നതിനായി സംയുക്ത ഏകോപിത ഡ്രൈവ് ഉടൻ ആരംഭിക്കണം," കോടതി പറഞ്ഞു. മൃഗങ്ങളെ ഗോശാലകളിലേക്കോ അല്ലെങ്കിൽ പ്രത്യേക ഷെൽട്ടറുകളിലേക്കോ മാറ്റണമെന്നും കോടതി നിർദേശിച്ചു.
സംസ്ഥാന ഭരണകൂടങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിക്കൊണ്ട്, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് ഉത്തരവിട്ടു. നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഒരു സ്റ്റാറ്റസ് റിപ്പോർട്ട് എട്ട് ആഴ്ചക്കുള്ളിൽ സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
