ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ അധ്യായത്തിനെതിരെ ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനോ അതിന്റെ വിശ്വാസ്യത തകർക്കാനോ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ്‌വി എന്നിവർ വിഷയം അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് കോടതി നടപടി.
കോടതികളിലെ അഴിമതി, കേസുകളുടെ ആധിക്യം, ജഡ്ജിമാരുടെ കുറവ് എന്നിവ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളാണെന്നാണ് എൻസിഇആർടി സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ പറയുന്നത്. ‘ജുഡീഷ്യറിയിലെ വിവിധ തലങ്ങളിലെ അഴിമതി’ എന്ന തലക്കെട്ടിലുള്ള ഭാഗത്തിൽ ജഡ്ജിമാരുടെ പെരുമാറ്റച്ചട്ടം കോടതിക്ക് അകത്തും പുറത്തും ഒരുപോലെ ബാധകമാണെന്നും പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ശക്തമായ നിലപാടിനെത്തുടർന്ന് എൻസിഇആർടി വിവാദമായ പാഠപുസ്തകം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു. പാഠപുസ്തകത്തിൽ ഇത്തരം വിവാദ വിഷയങ്ങൾ ഉൾപ്പെടുത്തിയതിനെ കേന്ദ്ര സർക്കാരും ഗൗരവമായാണ് കാണുന്നത്.
advertisement
