വിദേശമണ്ണില്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാനില്‍ ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടതെങ്ങനെയെന്ന് വിവരിക്കുന്നതാണ് ഗാര്‍ഡിയനിലെ ഏറ്റവും പുതിയ ലേഖനം. പാകിസ്ഥാന്‍ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന ഭീകരതയ്‌ക്കെതിരായ ബിജെപിയുടെ സമീപനം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഊട്ടിയുറപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ലേഖനത്തില്‍ വിവരിക്കുന്നു.
കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇന്ത്യ ദുര്‍ബലമായ സര്‍ക്കാരാണെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് വ്യാഴാഴ്ച ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. "ഗോതമ്പിന് വേണ്ടി യാചിക്കുന്ന ചെറിയ രാജ്യങ്ങള്‍ അവരുടെ ഭീകരവാദികളെ ഉപയോഗിച്ച് നമ്മളെ ആക്രമിക്കുന്നത് പതിവായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാതിയുമായി മറ്റ് രാജ്യങ്ങളെ സമീപിക്കുന്നതായിരുന്നു പതിവുള്ള കാഴ്ച," പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഗാര്‍ഡിയനില്‍ ലേഖനം പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
advertisement
ഗാര്‍ഡിയന്‍ നടത്തിയ അവകാശവാദത്തെ വിദേശകാര്യമന്ത്രാലയം നിഷേധിക്കുകയുണ്ടായി. ലേഖനത്തില്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ "വ്യാജവും ദുരുദ്ദേശ്യപരവും ഇന്ത്യാ വിരുദ്ധ പ്രചാരണവുമാണെന്ന്" മന്ത്രാലയം വ്യക്തമാക്കി. മറ്റുരാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ നേരത്തെ നടത്തിയ പ്രസ്താവന മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഭീകരതെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാനാണ് ഇത്തരമൊരു ചെയ്തി ചെയ്തതെന്ന് ജനങ്ങള്‍ കരുതുകയുള്ളൂവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ന്യൂസ് 18നോട് പറഞ്ഞു. ഗാര്‍ഡിയന്‍ ലേഖനത്തോടുള്ള സാമൂഹികമാധ്യമങ്ങളിലെ ആളുകളുടെ പ്രതികരണം എന്താണെന്ന് പരിശോധിക്കാനും വിലയിരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യയുടെ മണ്ണില്‍ ഭീകരാക്രമണം നടത്തുമ്പോള്‍ "പാകിസ്ഥാനോട് അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയില്‍ തന്നെ സംസാരിക്കണമെന്ന" പ്രധാനമന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവനയും സര്‍ക്കാരിന്റെ സമീപനത്തെ പിന്തുണയ്ക്കുന്ന വലതുപക്ഷ നിലപാടും വ്യക്തമാക്കുന്നു.
വിമതരുടെ കൊലപാതകങ്ങളില്‍ ഡല്‍ഹിയുടെ പങ്കിനെക്കുറിച്ചുള്ള കാനഡയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2020 മുതല്‍ ഇതുവരെ 20 കൊലപാതകങ്ങള്‍ നടന്നതായി ഗാര്‍ഡിയനിലെ ലേഖനത്തില്‍ വിവരിക്കുന്നു. 2019-ന് ശേഷം ദേശീയ സുരക്ഷയുടെ ഭാഗമായി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി കൊലപാതകങ്ങള്‍ നടത്താന്‍ തുടങ്ങിയെന്ന് ലേഖനത്തില്‍ പറയുന്നു. 2020 മുതല്‍ പാകിസ്ഥാനില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ 20 കൊലപാതങ്ങളെ ബന്ധപ്പെടുത്തിയാണ് ഗാര്‍ഡിയന്റെ പുതിയ അവകാശവാദങ്ങള്‍.
പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയം മുഖവിലയ്ക്ക് എടുക്കില്ലെന്ന് മറ്റൊരു ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. കാരണം അത്തരം അവകാശവാദങ്ങള്‍ മോദി സര്‍ക്കാരിന് ശക്തമായ പ്രതിച്ഛായ സൃഷ്ടിക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
"വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയുമെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ട് കഴിയില്ല? മോദി സര്‍ക്കാരിന്റെ ശക്തമായ സമീപനം കാരണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ വലിയൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ലയെന്നത് വസ്തുതയാണ്. 2016ലും 2019-ലും ജമ്മു കശ്മീരില്‍ രണ്ട് വലിയ ആക്രമണങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ പ്രതികരിച്ചത് മിന്നലാക്രമണത്തിലൂടെയാണ്. ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന് ഇന്ത്യ എപ്പോഴും അവകാശപ്പെടുന്നതിനാല്‍ പാകിസ്താനും നിശബ്ദമാണ്," ബിജെപി നേതാവ് പറഞ്ഞു. ഗാര്‍ഡിയന്റെ അവകാശവാദങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അവ നിഷേധിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.