‘ചാന്ദ്രദൗത്യത്തിന്റെ വിജയത്തോടെ ചന്ദ്രയാൻ-3 നമ്മുടെ ത്രിവർണ പതാകയെ കൂടുതൽ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. ശിവശക്തി പോയിന്റ് പുത്തൻ പ്രചോദനത്തിന്റെ കേന്ദ്രമായി മാറി. തിരംഗ പോയിന്റ് നമ്മിൽ അഭിമാനം നിറയ്ക്കുന്നു. അത്തരം നേട്ടങ്ങൾ ലോകത്തു സംഭവിക്കുമ്പോൾ, അവ ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുമായി ചേർന്നു കാണപ്പെടുന്നു. ഈ കഴിവു ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ, അതു നിരവധി സാധ്യതകളും അവസരങ്ങളും ഇന്ത്യയുടെ പടിവാതിൽക്കൽ എത്തിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെയും പ്രധാനമന്ത്രി സൂചിപ്പിച്ചു. 60-ലധികം വേദികളിൽ ലോകരാഷ്ട്രത്തലവന്മാരെ സ്വാഗതം ചെയ്ത്, വിവിധ ചർച്ചാ സെഷനുകൾ സംഘടിപ്പിച്ച്, ജി20 നേടിയ അഭൂതപൂർവമായ വിജയം നേടിയെന്നും അദേഹം പറഞ്ഞു. ‘ജി20 നമ്മുടെ വൈവിധ്യത്തിന്റെയും സവിശേഷതയുടെയും ആഘോഷമായി മാറി. ജി20യിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറിയതിൽ ഇന്ത്യക്ക് എല്ലായ്പോഴും അഭിമാനിക്കാനാകും. ആഫ്രിക്കൻ യൂണിയന്റെ സ്ഥിരാംഗത്വവും ഏകകണ്ഠമായ ജി20 പ്രഖ്യാപനവും പോലുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു’, മോദി വ്യക്തമാക്കി.
advertisement
‘രാജ്യാന്തര കൺവൻഷൻ സെന്ററായ ‘യശോഭൂമി’ ഇന്നലെയാണു രാഷ്ട്രത്തിന് സമർപ്പിച്ചത്. ഭാരതത്തിലെ വിശ്വകർമ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യം പ്രകീർത്തിക്കുന്ന വിശ്വകർമ ജയന്തി കൂടിയായിരുന്നു ഇന്നലെ. പരിശീലനവും ആധുനിക ഉപകരണങ്ങളും സാമ്പത്തിക നിർവഹണവും പുത്തൻ സമീപനവും ഇന്ത്യയുടെ വിശ്വകർമ കഴിവുകൾ വർധിപ്പിക്കുകയും രാജ്യത്തിന്റെ വികസന യാത്രയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഇവയൊക്കെയും ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു.രാജ്യത്തുടനീളമുള്ള നമ്മിൽ ഏവരിലും പുതിയ ആത്മവിശ്വാസം വളർത്തിയെടുത്തു’.
‘അതേസമയം, ഈ പുതിയ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ഈ സമ്മേളനം പ്രാധാന്യമർഹിക്കുന്നു. ഇത് ചെറിയ സെഷനായിരിക്കാം; പക്ഷേ ചരിത്രപരമായ തീരുമാനങ്ങളുടെ കാര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ 75 വർഷത്തെ യാത്രയിൽ ഇത് പുതിയ ഘട്ടത്തിന്റെ തുടക്കമാണ്. 75 വർഷം കൊണ്ടാടിയ യാത്രയുടെ ആ നിമിഷം ഏറെ പ്രചോദനാത്മകമായിരുന്നു. ഇപ്പോൾ ആ യാത്ര മുന്നോട്ട് കൊണ്ടുപോകുമ്പോൾ, 2047ൽ പുതിയ നിശ്ചയദാർഢ്യത്തോടെ, പുതിയ ഊർജത്തോടെ, പുതിയ വിശ്വാസത്തോടെ, സമയപരിധിക്കുള്ളിൽ ഈ രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റണം. സമീപഭാവിയിൽ എല്ലാ തീരുമാനങ്ങളും ഈ പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കും. അതിനാൽ, ഈ സെഷൻ പല തരത്തിൽ നിർണായകമാണ്.
അത്യുത്സാഹത്തോടെയും ശുഭചിത്തതയോടെയും ഈ ഹ്രസ്വസമ്മേളനം പരമാവധി പ്രയോജനപ്പെടുത്താൻ ആദരണീയരായ എല്ലാ അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. വാദങ്ങളും എതിർവാദങ്ങളും ഉന്നയിക്കാൻ ആവശ്യത്തിനു സമയമുണ്ട്. ജീവിതത്തിലെ ചില നിമിഷങ്ങൾ നമ്മിൽ ആവേശവും പ്രതീക്ഷയും നിറയ്ക്കുന്നു. ആ വെളിച്ചത്തിലാണ് ഞാൻ ഈ ചെറിയ സെഷനെ കാണുന്നത്. മുമ്പുണ്ടായിരുന്ന നിഷേധാത്മകത ഉപേക്ഷിച്ച്, സദുദ്ദേശ്യത്തോടെ നാമേവരും പുതിയ പാർലമെന്റിൽ പ്രവേശിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ബഹുമാന്യരായ എല്ലാ അംഗങ്ങൾക്കും ഈ പ്രതിജ്ഞയെടുക്കാനുള്ള നിർണായക നിമിഷമാണിത്.
നാളെയാണ് ഗണേശ ചതുർഥി എന്ന പുണ്യ ഉത്സവം. തടസങ്ങൾ നീക്കുന്നവനായാണു ഗണപതിയെ കണക്കാക്കുന്നത്. ഇപ്പോൾ ഇന്ത്യയുടെ വികസന യാത്രയിൽ തടസങ്ങളൊന്നും ഉണ്ടാകില്ല. എല്ലാ സ്വപ്നങ്ങളും തീരുമാനങ്ങളും തടസങ്ങളില്ലാതെ ഇന്ത്യ നിറവേറ്റും. അതുകൊണ്ട് തന്നെ ഗണേശ ചതുർഥി ദിനത്തിലെ ഈ പുതിയ തുടക്കം ഇന്ത്യയുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ സഹായിക്കും. അതുകൊണ്ട്, ഈ സെഷൻ ഹ്രസ്വമാണെങ്കിലും ഇതിന്റെ മൂല്യം ഏറെ വലുതാണ്’, പ്രധാനമന്ത്രി പറഞ്ഞു.