പാകിസ്ഥാൻ സ്വദേശിയായ സൈഫുള്ള ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രാദേശിക യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നു. മുൻപ് നടന്ന പല ഏറ്റുമുട്ടലുകളിൽ നിന്നും അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട രണ്ട് ഭീകരരും ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഛാത്രു മേഖലയിലെ പാസ്സർകുട്ടിൽ നടന്ന 'ട്രാഷി-I' (Trashi-I) ഓപ്പറേഷനിടെയാണ് കിഷ്ത്വാർ ജില്ലയിലെ ഉൾപ്രദേശത്ത് വെച്ച് ഇവരെ വധിച്ചത്. ഇവരിൽ നിന്ന് രണ്ട് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ജമ്മു കശ്മീർ പോലീസ്, ഇന്റലിജൻസ് ബ്യൂറോ (IB), സൈനിക രഹസ്യാന്വേഷണ വിഭാഗം എന്നിവയിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ ഭീകരരെ തുരത്താൻ കിഷ്ത്വാർ മേഖലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ സി.ഐ.എഫ് (കൗണ്ടർ ഇൻറലിജൻസ് ഫോഴ്സ്) ഡെൽറ്റ, പോലീസ്, സി.ആർ.പി.എഫ് എന്നിവർ ചേർന്ന് ദുർഘടമായ ഭൂപ്രകൃതിയിൽ വെച്ച് ഭീകരരുമായി വീണ്ടും ഏറ്റുമുട്ടുകയായിരുന്നുവെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് എക്സിലൂടെ അറിയിച്ചു.
advertisement
സുരക്ഷാ സേന കൃത്യമായ ആസൂത്രണത്തോടെയും ഒത്തൊരുമയോടെയും നടത്തിയ നീക്കത്തിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി. കുന്നിൻചെരിവിലെ ഒരു മൺവീട്ടിൽ ഒളിച്ചിരുന്ന ഭീകരർ, തിരച്ചിൽ നടത്താനെത്തിയ സൈനികർക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ മാസം ഛാത്രു വനമേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ അരഡസനോളം ഏറ്റുമുട്ടലുകൾ നടന്നിരുന്നു. അതിൽ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലോടെ ഈ വർഷം ജമ്മു മേഖലയിൽ വിവിധ ഇടങ്ങളിലായി ആകെ ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. നേരത്തെ ഉധംപൂരിൽ രണ്ട് ഭീകരരും കത്വ ജില്ലയിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു.
summary ; Two terrorists including Jaish-e-Mohammed commander Saifullah killed in an encounter in Jammu and Kashmirs Kishtwar
