ദുർഘടമായ വനത്തിലൂടെ സൈന്യം മുന്നേറുമ്പോൾ, ഭീകരരുടെ ഒളിത്താവളം കണ്ടെത്താനായി മുൻപേ നീങ്ങിയ ടൈസണ് ഭീകരരുടെ വെടിയേൽക്കുകയായിരുന്നു. കാലിന് പരിക്കേറ്റിട്ടും പിന്മാറാൻ കൂട്ടാക്കാതെ ടൈസൺ സൈനികർക്കൊപ്പം ഉറച്ചുനിൽക്കുകയും ഭീകരരുടെ കൃത്യമായ ഒളിത്താവളത്തിലേക്ക് സേനയെ നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. പരിക്കേറ്റ ടൈസണെ പിന്നീട് ഉധംപൂരിലെ ആർമി ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്തു. നിലവിൽ ടൈസണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
നിരവധി സുപ്രധാന ഓപ്പറേഷനുകളിൽ പങ്കാളിയായിട്ടുള്ള ടൈസൺ, സ്ഫോടകവസ്തുക്കൾ കണ്ടെത്താനും സംശയാസ്പദമായ സാഹചര്യങ്ങൾ തിരിച്ചറിയാനും ഭീകരരെ പിന്തുടരാനും പ്രത്യേക പരിശീലനം ലഭിച്ച നായയാണെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
കിഷ്ത്വാറിലെ ചത്രൂ ബെൽറ്റിലെ പാസ്സർകൂട്ട് മേഖലയിൽ ഞായറാഴ്ച നടന്ന നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പാകിസ്ഥാൻ സ്വദേശിയായ സൈഫുല്ല വർഷങ്ങളായി ദോഡ-കിഷ്ത്വാർ മേഖലയിൽ സജീവമായിരുന്നുവെന്നും നിരവധി ആക്രമണങ്ങളിൽ പങ്കാളിയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മാരകായുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഏറ്റ വലിയൊരു തിരിച്ചടിയായാണ് ഈ ഓപ്പറേഷനെ സൈന്യം വിശേഷിപ്പിക്കുന്നത്.
