ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തിയത്. മെയ് 13നാണ് ഷെയ്ഖ് ഖലീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് നഹ്യാന്റെ കീഴിലാണ് ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സഹോദരനായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സ്വീകരിക്കാനെത്തിയത് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് നരേന്ദ്രമോദി സോഷ്യൽമീഡിയയിൽ കുറിച്ചു. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനം കൂടിയാണിത്.
2019 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി യുഎഇ സന്ദർശിച്ചത്. അന്ന് യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി യുഎഇ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചിരുന്നു.
