"തമിഴ്നാട് സർക്കാരിന് വേണ്ടി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഞാൻ പ്രധാനമന്ത്രിയെ കണ്ടത്. തമിഴ്‌നാട്ടിലെ പ്രളയബാധിത ജില്ലകളിലെ സമഗ്രമായ പുനരുദ്ധാരണം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കായി ദേശീയ ദുരന്തനിവാരണ ഫണ്ട് ഉടൻ അനുവദിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു" ഉദയനിധി സ്റ്റാലിൻ എക്സിൽ കുറിച്ചു.
ജനുവരി 19ന് ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ (Khelo India Youth Games) ഉദ്ഘാടന ചടങ്ങിലേക്കും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. 2023ലെ സിഎം ട്രോഫി ഗെയിംസിനെക്കുറിച്ചും തമിഴ്‌നാട് ആതിഥേയത്വം വഹിച്ച ഏഷ്യൻ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിനെക്കുറിച്ചുമുള്ള ഒരു കോഫി ടേബിൾ ബുക്കും അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
advertisement
രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി മോദി തമിഴ്‌നാട് സന്ദർശിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് 20,000 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. “2023 ലെ അവസാന ആഴ്ചകൾ തമിഴ്‌നാട്ടിലെ നിരവധി ആളുകൾക്ക് ബുദ്ധിമുട്ട് നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു. കനത്ത മഴയിൽ ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു“ പ്രദേശവാസികൾക്ക് പിന്തുണ ഉറപ്പുനൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം തമിഴ്‌നാടിന്റെ വടക്കൻ, തെക്കൻ ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം സിനിമ സാംസ്കാരിക സംഘടനകളും തങ്ങളുടെതായ രീതിയില്‍ ഭാഗമാകുന്നുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് നടന്‍ ശിവകാര്‍ത്തികേയന്‍ ചെന്നൈയിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു.