ഈ കാലയളവിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും ഖാലിദിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഖാലിദ് വീട്ടിലോ വിവാഹ ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ താമസിക്കണമെന്നും കേസ് പരിഗണിച്ച കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) സമീർ ബാജ്പായ് ഉത്തരവിട്ടു.
ജെഎൻയുവിലെ മുൻ വിദ്യാർത്ഥിയായ ഖാലിദ് ചൊവ്വാഴ്ച ഇടക്കാല ജാമ്യം തേടി ഹർജി നൽകിയിരുന്നു. ഡിസംബർ 14 മുതൽ 29 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ. ഡിസംബർ 27 നാണ് ഉമർഖാലിദിന്റെ സഹോദരിയുടെ വിവാഹമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു .
advertisement
രണ്ട് വർഷം മുമ്പ്, മറ്റൊരു സഹോദരിയുടെ വിവാഹത്തിനായി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികൾക്കൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമുള്ള ഒരു കേസിൽ ഉമർ ഖാലിദിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഡൽഹി ഹൈക്കോടതിയും കർക്കാർഡൂമ കോടതിയും അദ്ദേഹത്തിന്റെ മുൻ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
ഷർജീൽ ഇമാം, താഹിർ ഹുസൈൻ, ഷിഫ ഉർ റഹ്മാൻ, അബ്ദുൾ ഖാലിദ് സൈഫി, മീരാൻ ഹൈദർ, നടാഷ നർവാൾ, ദേവാംഗന കലിത തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.
