” എംആര്‍എം നേതാവ് ഷിറാസ് ഖുറൈഷിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിയമകമ്മീഷന്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. എംആര്‍എമ്മിന്റെ ദേശീയ മാധ്യമവിഭാഗം വക്താവ് ഷഹീദ് സെയ്ദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ റിതുരാജ് അവസ്തിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിനിധി സംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ കത്തും കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്,” എംആര്‍എം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Also read-മണിപ്പുർ വിഷയത്തിൽ വ്യാജട്വീറ്റ്; മാപ്പു പറഞ്ഞ് സിപിഎം പിബി അംഗം സുഭാഷിണി അലി
advertisement
ഏക സിവില്‍ കോഡ് നടപ്പാക്കലുമായി ബന്ധപ്പെട്ട് നിരവധി വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം നിയമ കമ്മീഷന് അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് വ്യക്തമായി. എന്നാല്‍ അത്തരത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എംആര്‍എം അറിയിച്ചു. ”ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുകയാണെന്ന് നിയമകമ്മീഷന്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ മതപരമായ ചടങ്ങുകള്‍ക്ക് യാതൊരു ഭീഷണിയുമുണ്ടാകില്ല,’ പ്രസ്താവനയില്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വളരെ സമയമെടുത്ത് മാത്രമേ രാജ്യത്ത് നടപ്പാക്കാനാകൂ എന്ന് നിയമകമ്മീഷന്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയതായും എംആര്‍എം പ്രതിനിധികള്‍ അറിയിച്ചു. ”ഏക സിവില്‍ കോഡ് രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുമെന്ന് ജസ്റ്റിസ് അവസ്തി പറഞ്ഞു,” എന്നും എംആര്‍എം മാധ്യമ വക്താവ് ഷഹീദ് സെയ്ദ് വ്യക്തമാക്കി.
എന്താണ് ഏകീകൃത സിവില്‍ കോഡ്?
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്ത് എന്നിവയടക്കമുള്ള വിഷയങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമാകുന്ന ഒരൊറ്റ നിയമസംഹിതയാണ് ഏകീകൃത സിവില്‍ കോഡ്. ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ ഏകീകൃത ക്രിമിനല്‍ കോഡ് ഉണ്ട്. എന്നാല്‍, സിവില്‍ നിയമങ്ങളില്‍ അത്തരമൊരു ഏകീകരണം ഇതുവരെയില്ല.
ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം വകുപ്പില്‍ പറയുന്നതിങ്ങനെയാണ്: ‘ഇന്ത്യയിലുടനീളം എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള ഒരു ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.’ ഏറെ പ്രസിദ്ധമായ 1985ലെ ഷാബാനു കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെ പരമോന്നത നീതിപീഠം സമാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. 44-ാം വകുപ്പ് നിഷ്ഫലമായി നിലനില്‍ക്കുകയാണെന്നും, ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരേണ്ടതുണ്ടെന്നുമാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.