2025 സെപ്റ്റംബറില്‍ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചിരുന്നു. ആധുനിക രീതിയിലുള്ള ഇന്റീരിയര്‍, മെച്ചപ്പെട്ട സുരക്ഷാ സൗകര്യങ്ങള്‍, ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ എന്നിവ അതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉള്‍വശം വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കുന്നുവെന്നതിന് പുറമെ ഇന്ത്യന്‍ റെയില്‍വെയെ പുനര്‍നിര്‍വചിക്കുകയും ചെയ്യും. ഉത്സവ സീസണുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ റൂട്ടുകളിലൊന്നാണ് ഡല്‍ഹി-പാറ്റ്‌ന റൂട്ട്. വന്ദേഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഈ തിരക്ക് കുറയ്ക്കുകയും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഈ ദൂരം ട്രെയിനില്‍ പിന്നിടാന്‍ സാധാരണ 12 മുതല്‍ 17 മണിക്കൂര്‍ വരെ സമയമെടുക്കും. എന്നാല്‍ വന്ദേഭാരതില്‍ ഇത് വെറും 11 മണിക്കൂറായി ചുരുങ്ങും. സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം ട്രെയിനിന്റെ സവിശേഷതകളും ഇന്ത്യൻ റെയിൽവേ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
വന്ദേഭാരത് സ്ലീപ്പര്‍ നിരക്കും സവിശേഷതകളും
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിരക്ക് രാജധാനി എക്‌സ്പ്രസിനേക്കാള്‍ പത്ത് മുതല്‍ 15 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനില്‍ സാധാരണ ചെയര്‍ കാര്‍ സര്‍വീസിന് പകരം ബെര്‍ത്തുകളും ഉള്‍പ്പെടുന്നു.
ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) നൂതന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. സിസിടിവി കാമറകള്‍, എല്‍ഇഡി സ്‌ക്രീനുകള്‍, സുരക്ഷിതമായ ബോര്‍ഡിംഗ് ഉറപ്പുവരുത്തുന്നതിന് സെന്‍സറുകളുള്ള ഓട്ടോമാറ്റിക് വാതിലുകള്‍, ആധുനിക ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, ഓണ്‍-ബോര്‍ഡ് അനൗണ്‍സ്‌മെന്റ് എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.