പിറുപിറുക്കുന്ന ശബ്ദം, തുളച്ചുകയറുന്ന നോട്ടം, ചുറ്റുപാടുകളെ കുറിച്ച് ഒരു സൂചനയും നല്‍കാത്ത ഇടുങ്ങിയ ഫ്രെയിം, ഇത്തരത്തില്‍ ആകെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ് ഉമര്‍ നബിയുടെ വീഡിയോ. റെക്കോര്‍ഡിംഗ് തീയതി ഇല്ലാത്ത ഈ വീഡിയോ നവംബര്‍ 10-ന് ചെങ്കോട്ടയില്‍ 15 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടക്കുന്നതിന് ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കു മുമ്പ് പകര്‍ത്തിയതായിരിക്കാമെന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഒരു ചാവേര്‍ ബോംബറുടെ മനസ്സിന്റെ ബ്ലൂപ്രിന്റ് ആണിതെന്നും സുരക്ഷാ ഏജന്‍സികള്‍ വിശകലനം ചെയ്യുന്നു.
advertisement
ഇരുണ്ട വെളിച്ചത്തില്‍ ഒരു മുറിയില്‍ ഒറ്റയ്ക്കിരിക്കുന്ന ഉമറിനെയാണ് വീഡിയോയില്‍ കാണുന്നത്. വളരെ പതുങ്ങിയ ശബ്ദത്തില്‍ അയാള്‍ ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കുന്നുണ്ട്. ചാവേര്‍ ബോംബിംഗ് എന്ന ആശയത്തെ കുറിച്ചാണ് പറയുന്നത്. ചാവേര്‍ ബോംബാക്രമണത്തെ കുറിച്ച് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉമര്‍ വീഡിയോയില്‍ വാദിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നും അയാള്‍ പറയുന്നു.
ലോകം ചാവേര്‍ ബോംബിംഗ് എന്ന് വിളിക്കുന്നതിനെ ബോധപൂര്‍വമായ ദൗത്യമായി ഉമര്‍ നബി പറയുന്നു. ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത സ്ഥലത്ത് താന്‍ മരിക്കുമെന്ന പൂര്‍ണ്ണ ഉറപ്പോടെ ഒരാള്‍ നടത്തുന്ന പ്രവൃത്തിയാണിതെന്നും ഇത് ഒരു പരിശുദ്ധമായ ദൗത്യമാണെന്നും ഉമര്‍ നബി വിലയിരുത്തുന്നു.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട വൈറ്റ് കോളര്‍ ഫരീദാബാദ് ഭീകരവാദ ഘടകത്തിലെ പ്രത്യയശാസ്ത്രപരമായി തീവ്ര ചിന്തകളുള്ള അംഗമാണ് ഉമര്‍ എന്ന് കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. ചാവേര്‍ ബോംബാക്രമണത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ വീഡിയോ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. റിക്രൂട്ട് ചെയ്ത ആളുകളെ സ്വാധീനിക്കാനും തീവ്രവാദം അവരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണിതെന്നും ഉദ്യോഗസ്ഥര്‍ വിശദമാക്കി.
ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന, ബോദ്ധ്യം, മാനസികാവസ്ഥ എന്നിവയെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ റെക്കോര്‍ഡിംഗ് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഇതിനോടുള്ള എതിര്‍പ്പുകളെ തെറ്റിദ്ധാരണകള്‍ ആക്കി ഉമർ ചിത്രീകരിക്കുകയും ചെയ്യുന്നു.
സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കശ്മീരി സ്വദേശിയായ ഒരാളെ കൂടി എന്‍ഐഎ തിങ്കളാഴ്ച അറസ്റ്റു ചെയ്തിട്ടുണ്ട്. ജയ്‌ഷെ മൊഡ്യൂള്‍ ഹമാസ് ശൈലിയിലുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഏകോപിത സ്‌ഫോടന പരമ്പരയ്ക്കായി ചെറിയ റോക്കറ്റുകള്‍ വികസിപ്പിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിച്ച് ഐ20 കാറില്‍ നിന്നും ഒരു ഷൂ കണ്ടെത്തിയതിനാല്‍ ഉമര്‍ ഷൂ ബോംബര്‍ ആയി പ്രവര്‍ത്തിച്ചോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് അല്‍-ഫലാ സര്‍വകലാശാല സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.
