പദ്ധതിയുടെ അവസാനഘട്ട മിനുക്കുപണികൾ നടന്നുവരികയാണെന്നും അടുത്ത മാസത്തോടെ ട്രയൽ റൺ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതമായ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് സേവനങ്ങൾക്കായി അപേക്ഷ നൽകാനും അപേക്ഷയുടെ നില പരിശോധിക്കാനും ഡിജിറ്റലായി സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും സാധിക്കും. 24 മണിക്കൂറും സേവനമുണ്ടാകും
ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നത് വഴി അഴിമതി കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ കരുതുന്നു. അപേക്ഷകളുടെ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ അപേക്ഷകർക്ക് തത്സമയം ലഭിക്കുമെന്നത് സേവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കും. തുടക്കത്തിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏതാണ്ട് അൻപതോളം സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഡൽഹി സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റിനാണ് ഏകോപന ചുമതല.
advertisement
പദ്ധതിയുടെ ഭാഗമായി ഒരു കേന്ദ്രീകൃത ഡാഷ്ബോർഡും സർക്കാർ വികസിപ്പിക്കുന്നുണ്ട്. സർക്കാർ വകുപ്പുകളും അപേക്ഷകരും തമ്മിലുള്ള ആശയവിനിമയം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കും. ഡിജിറ്റൽ സംവിധാനങ്ങളും ഓട്ടോമേറ്റഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും സംയോജിപ്പിക്കുന്നത് വഴി പൊതുസേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം പൂർത്തിയാകുന്നതോടെ പദ്ധതിയുടെ പോരായ്മകൾ പരിഹരിച്ച് ഇത് പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
