ഇതോടെ പാർട്ടിയിലെ മറ്റ് മുസ്ലീം നേതാക്കളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് മുസ്ലീം ജനസംഖ്യ കൂടുതലുള്ള അസം, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായേക്കും. കേരളത്തിലെ ജനസംഖ്യയിൽ ഏകദേശം 27 ശതമാനവും അസമിൽ ഏകദേശം 34 ശതമാനവും മുസ്ലീങ്ങളാണ്. ഭരണത്തിലേക്കുള്ള കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ വോട്ടുകളെ ആശ്രയിച്ചാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സംബന്ധിച്ച് കാര്യങ്ങൾ ദുഷ്‌കരമായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒരുകാലത്ത് പാർട്ടിക്കൊപ്പം ഉറച്ച പിന്തുണ നൽകിയ ന്യൂനപക്ഷ വോട്ട് ബാങ്ക് ഇപ്പോൾ കൈവിട്ടുപോകുകയാണ്. മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താനും ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനും സച്ചാർ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ നിരവധി ആനുകൂല്യങ്ങൾ നൽകുന്നതിൽ കോൺഗ്രസ് യാതൊരു മടിയും കാണിച്ചിരുന്നില്ല.
advertisement
കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന ആരോപണം യുപിഎ ഭരണകാലത്ത് പലപ്പോഴും നേതൃത്വത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ കാലക്രമേണ മുസ്ലീം വോട്ടർമാർ കൂടുതൽ ജാഗ്രതയോടെ വോട്ട് ചെയ്തു. ഉത്തർപ്രദേശിലെ പല മേഖലകളിലും അവർ തൃണമൂൽ കോൺഗ്രസ്, ആർജെഡി, എഐഎംഐഎം, സമാജിവാദി പാർട്ടി തുടങ്ങിയ പാർട്ടികളിലെ വിജയസാധ്യതകൾ പരിശോധിച്ചു.
ഇതിനുപുറമെ പല സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾ നയിക്കുന്ന ചെറിയ പാർട്ടികളും ഉയർന്നുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഈ പാർട്ടികൾ വിജയിക്കണമെന്നില്ല എങ്കിലും അവർ കോൺഗ്രസ് വോട്ടുകൾ വിഭജിച്ചു. ഫുർഫുറ ഷെരീഫിലെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, അസമിലെ ബദ്‌റുദ്ദീൻ അജ്മൽ എന്നീ പാർട്ടികൾ ഇത്തരത്തിൽ കോൺഗ്രസിന് വെല്ലുവിളിയായി ഉയർന്നുവന്നിട്ടുള്ളവയാണ്.
കോൺഗ്രസ് പാർട്ടിക്കുള്ളിലെ അപ്രതീക്ഷിത നിലപാട് മാറ്റമാണ് ഇതിന് പ്രധാന കാരണം. ഹിന്ദു വേരുകളിലൂന്നിയുള്ള രാഷ്ട്രീയ തന്ത്രത്തിലേക്ക് കോൺഗ്രസ് ശ്രദ്ധതിരിച്ചതാണ് മുസ്ലീം നേതാക്കളുടെ ഭിന്നിപ്പിനും ന്യൂനപക്ഷ വോട്ടുകളുടെ കൊഴിഞ്ഞുപോക്കിനും കാരണമായത്. രാജ്യമെമ്പാടും ബിജെപിയുടെ വിജയവും പ്രീണന രാഷ്ട്രീയം എന്ന ആരോപണവും ബിജെപിയുടെ വിജയകരമായ ഹിന്ദുത്വ അജണ്ടയും കോൺഗ്രസ് പാർട്ടിയെ സ്വന്തം രാഷ്ട്രീയ തന്ത്രം പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കി. അങ്ങനെ ഹിന്ദുത്വ അജണ്ട ഉറപ്പിക്കാൻ കോൺഗ്രസിനുമേൽ സമ്മർദമേറി.
രാഹുൽ ഗാന്ധി പൂണൂൽ ധരിച്ച ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നുമൊക്കെ കോൺഗ്രസ് മുദ്രകുത്തിയത് ഈ നിലപാട് മാറ്റത്തിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തൽ. ബിജെപിയിൽ നിന്ന് വ്യത്യസ്ഥമായി വിഭജനാത്മകമല്ലാത്ത രീതിയിലാണ് കോൺഗ്രസ് ഹിന്ദു മതത്തെ കാണുന്നതെന്നും പാർട്ടി പ്രചരിപ്പിക്കാൻ തുടങ്ങി. എന്നാൽ കോൺഗ്രസിന് ഹിന്ദുമതത്തോട് ഉണ്ടായ പെട്ടെന്നുള്ള സ്‌നേഹം ഗുണമൊന്നും നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ പതിവായുള്ള ക്ഷേത്ര സന്ദർശനങ്ങളോ കൈലാസ് മാനസരോവർ യാത്രയോ വോട്ടർമാരെ സ്വാധീനിച്ചില്ലെന്ന് മാത്രമല്ല അത് മുസ്ലീം വോട്ടർമാരെ അകറ്റുകയും ചെയ്തു.
ഇപ്പോഴിതാ മുസ്ലീം വോട്ടുകൾ പാർട്ടിക്ക് അത്യാവശ്യമായി വന്നിരിക്കുന്ന സമയത്ത് മുതിർന്ന നേതാക്കളായ താരിഖ് അൻവർ, റാഷിദ് അൽവി എന്നിവരും ഷക്കീൽ അഹമ്മദിനെ പിന്തുണച്ച് വന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ ഉൾപ്പെടെ കോൺഗ്രസിലെ പല മുസ്ലീം നേതാക്കളും തങ്ങൾ അവഗണിക്കപ്പെടുന്നതായി ആരോപിച്ചതായാണ് വിവരം. ഇതിൽ അവർ അസന്തുഷ്ടരാണെന്നും സൂചനയുണ്ട്. ന്യൂനപക്ഷ നേതാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും രാഹുൽ ഗാന്ധി മടിക്കുന്നതായും അവർ പറയുന്നു.
ഈ ട്രെൻഡ് തുടർന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് ഇത് മോശം സമയമാണെന്ന് പറയേണ്ടി വരും. ചരിത്രപരമായി പാർട്ടിയെ പിന്തുണച്ച മുസ്ലീം വോട്ട് ബാങ്കിനെ കൂടെ നിർത്താൻ ഇനി സാധിക്കുമോ എന്നതും വലിയ ചോദ്യമാണ്. എന്തായാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ പാർട്ടിയെ സംബന്ധിച്ച് യഥാർത്ഥ പരീക്ഷണമായിരിക്കും.
