രണ്ട് അയൽരാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തിൽ 'അയവ്' വരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചേക്കാമെന്ന് താരിഖ് റഹ്മാന്റെ വിദേശനയ ഉപദേഷ്ടാവ് ഹുമയൂൺ കബീർ വ്യക്തമാക്കി. "മേഖലയുടെ വികസനവും അയൽരാജ്യങ്ങളുമായുള്ള ബന്ധവും താരിഖ് റഹ്മാന്റെ വിദേശനയത്തിന്റെ പ്രധാന ഭാഗമാണ്. സമയപരിധി കുറവാണെങ്കിലും, ഇന്ത്യയുമായുള്ള സൗഹൃദം പുതുക്കാനുള്ള ഒരു ആംഗ്യം എന്ന നിലയിലാണ് ഈ ക്ഷണം നൽകുന്നത്," കബീർ പറഞ്ഞു.
താരിഖ് റഹ്മാന്റെ വിജയത്തെ നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു. എക്‌സിലൂടെ (X) അഭിനന്ദനം അറിയിച്ചതിന് പിന്നാലെ അദ്ദേഹം റഹ്മാനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം ശക്തിപ്പെടുത്താനും പൊതുവായ വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനും ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
advertisement
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉടൻ നടക്കുമെന്ന് മുഖ്യ ഉപദേഷ്ടാവ് ഷഫീഖുൽ ആലമിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചടങ്ങുകൾ നടക്കാനാണ് സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഭരണകൈമാറ്റ പ്രക്രിയ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് അയൽരാജ്യങ്ങളിലെ ഭരണത്തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും.
കഴിഞ്ഞ 35 വർഷത്തിനിടെ ബംഗ്ലാദേശിൽ ഭരണത്തലവനാകുന്ന ആദ്യ പുരുഷൻ എന്ന പ്രത്യേകതയും 60-കാരനായ താരീഖ് റഹ്മാനുണ്ട്. താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇന്ത്യയുമായി എങ്ങനെയുള്ള നയതന്ത്ര ബന്ധമായിരിക്കും വരും ദിവസങ്ങളിൽ സ്വീകരിക്കുക എന്നത് ലോകം ഉറ്റുനോക്കുകയാണ്.
