കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല അടുത്തിടെ ബെംഗളൂരു സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് പകരം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
ഒക്ടോബറില്‍ കര്‍ണാടകമുഖ്യമന്ത്രിയെ മാറ്റുമെന്ന തരത്തിലുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ''ഹൈക്കമാന്റിനുള്ളില്‍ എന്ത് തീരുമാനമാണെടുക്കുക എന്നത് സംബന്ധിച്ച് ആര്‍ക്കും ഇവിടെ പറയാന്‍ കഴിയില്ല. തീരുമാനം ഹൈക്കമാന്റിന് വിട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ക്കാണ് നടപടിയെടുക്കാന്‍ കൂടുതല്‍ അധികാരം. അനാവശ്യമായി ആരും പ്രശ്‌നമുണ്ടാക്കരുത്,'' ഖാര്‍ഗെ പറഞ്ഞു.
advertisement
അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിലവിലെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയേക്കുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എച്ച് എ ഇക്ബാല്‍ ഹുസൈന്‍ ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. ''ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഞങ്ങളുടെ ശക്തി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ വിജയം കൈവരിക്കാന്‍ ആരാണ് പോരാട്ടം നടത്തിയതെന്നും വിയര്‍പ്പൊഴുക്കിയതെന്നും പരിശ്രമവും താത്പര്യവും പ്രകടിപ്പിച്ചതെന്നും എല്ലാവര്‍ക്കും അറിയാം.
അദ്ദേഹത്തിന്റെ(ശിവകുമാര്‍) തന്ത്രങ്ങളും പ്രവർത്തനങ്ങളും ഇപ്പോള്‍ ചരിത്രമാണ്. ഞാന്‍ ഊഹാപോഹങ്ങളില്‍ വിശ്വസിക്കുന്നില്ല.ഹൈക്കമാന്റിന് സാഹചര്യത്തെക്കുറിച്ച് അറിയാം. അദ്ദേഹത്തിന് അവസരം നല്‍കാന്‍ ശരിയായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്,'' ഹുസൈന്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ ഈ വര്‍ഷം മുഖ്യമന്ത്രിയാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ''അതെ''യെന്നാണ് ഹുസൈന്‍ മറുപടി നല്‍കിയത്. ''സെപ്റ്റംബറിന് ശേഷം വിപ്ലവകരമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടക്കുമന്ന് ചില നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇതാണ് അവര്‍ സംസാരിക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഒരു തീരുമാനമെടുക്കും,'' അദ്ദേഹം പറഞ്ഞു.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനം എടുത്തിരുന്നതായി ഹുസൈന്‍ ചൂണ്ടിക്കാട്ടി. ''അന്ന് ഞങ്ങള്‍ എല്ലാവരും ഡല്‍ഹിയില്‍ ഒരുമിച്ചായിരുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് തീരുമാനമെടുത്തത്. അത് എല്ലാവര്‍ക്കും അറിയാം. അടുത്ത തീരുമാനവും അവര്‍ എടുക്കും. നമുക്ക് കാത്തിരുന്ന് കാണാം,'' അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിന് ശേഷം കര്‍ണാടകയില്‍ വിപ്ലവകരമായ സംഭവവികാസങ്ങള്‍ നടക്കുമെന്ന് സഹകരണമന്ത്രി കെഎന്‍ രാജണ്ണയും അടുത്തിടെ സൂചന നല്‍കിയിരുന്നു. കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ നിന്നുള്ള ശക്തമായ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ അത്തരം ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു.
2023 മേയിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവില്‍ വന്നത്. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ കടുത്ത വടംവലി നടന്നു. ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ശിവകുമാറിനെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തി. രണ്ടര വര്‍ഷത്തിന് ശേഷം ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് അക്കാലത്ത് ചില റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍, ഇത് ഔദ്യോഗികതലത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല.
ഖാര്‍ഗെയുടെ ഹൈക്കമാന്‍ഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് ബിജെപി
കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനം ഹൈക്കമാണ്ട് എടുക്കുമെന്ന ഖാര്‍ഗെയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന് പാര്‍ട്ടിയില്‍ ഒരു വിലയുമില്ലെന്നും ഗാന്ധി കുടുംബം മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു.