എക്സ് അക്കൗണ്ടിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കെതിരേ സിറിയക് അബി അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യുന്നതായും അത് ഗണ്യമായ ബിസിനസ് നഷ്ടത്തിന് കാരണമായതായും ഹിമാലയ ഹര്‍ജിയില്‍ ആരോപിച്ചു.
ആരാണ് ഡോ. സിറിയക് അബി ഫിലിപ്‌സ്?
മലയാളിയായ ഡോ. സിറിയക് അബി തെറ്റായ ശാസ്ത്രവിവരങ്ങള്‍ക്കെതിരേ പ്രതികരിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും അറിയപ്പെടുന്ന വ്യക്തിയാണ്. രോഗങ്ങള്‍ക്ക് വീട്ടില്‍വെച്ച് നല്‍കുന്ന ചികിത്സാരീതികള്‍ക്കെതിരേയും ഡോ. സിറിയക് പതിവായി പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. ഇത് കൂടാതെ, ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി ചികിത്സാ രീതികള്‍ക്കെതിരേയും ഇദ്ദേഹം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് പതിവാണ്.
advertisement
പ്രത്യേക ആയുഷ് മന്ത്രാലയത്തിന് രൂപം നല്‍കി ഇംഗ്ലീഷ് മരുന്നുകള്‍ക്ക് ബദലായി മറ്റ് ചികിത്സാരീതികള്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന സമയത്ത്, ഈ മരുന്നുകളും ചികിത്സകളും ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും രോഗികള്‍ക്ക് ദോഷം വരുത്തുന്നവയാണെന്നും ഡോ. സിറിയക് അവകാശപ്പെടുന്നു. ഈ വര്‍ഷമാദ്യം ഹോമിയോപതി മരുന്നുകളില്‍ ചേര്‍ക്കുന്ന മദ്യത്തിന്റെ അളവിനെക്കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിച്ചിരുന്നു. ക്ഷീണം മാറാന്‍ പതിവായി നിര്‍ദേശിക്കുന്ന ഹോമിയോപ്പതി മരുന്നായി സാറ്റിവോളില്‍ 40 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നും അത് ബ്രാന്‍ഡഡ് വിസ്‌കിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
ആയുര്‍വേദ മരുന്ന് തുടര്‍ച്ചയായി ഉപയോഗിച്ചശേഷം കരള്‍ സംബന്ധമായ ചികിത്സയ്ക്ക് തന്റെയടുത്ത് എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഡോ. സിറിയക് മറ്റു ചികിത്സാ രീതികള്‍ക്കെതിരേ രംഗത്തെത്തിയതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്തു. തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെയും തന്റെ എക്‌സ് അക്കൗണ്ടിലൂടെ ഡോ. സിറിയക് വിമര്‍ശിച്ചിരുന്നു. കൂടാതെ, ആയുര്‍വേദത്തിന്റെയും ഹോമിയോപ്പതിയുടെയും ഫലപ്രാപ്തിയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയുര്‍വേദ ചികിത്സാരീതിയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചിറ്റമൃതിനെതിരെ(Giloy) പരാമര്‍ശം നടത്തിയതിനെ തുടർന്ന് ആയുഷ് മന്ത്രാലയം ഡോ. സിറിയക്കിനെതിരേ അപകീര്‍ത്തിക്കേസ് നല്‍കിയിരുന്നു. കേരളാ സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ 2022 ഫെബ്രുവരിയില്‍ ഇദ്ദേഹത്തിനെതിരേ നോട്ടീസ് അയച്ചിരുന്നു. പിന്നീട് ഒക്ടോബറില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.