ലഹരി കലർന്ന പാനീയം നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നിതീഷ് പരാതിയിൽ പറയുന്നു. ബോധരഹിതനായ തന്നെ അടുത്തുള്ള ഗ്രാമത്തിലെത്തിച്ച് ഒരു പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്നെ ബന്ദിയാക്കി വെച്ചാണ് വിവാഹചടങ്ങുകൾ നടത്തിയതെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി നിർബന്ധപൂർവ്വം വിവാഹം കഴിപ്പിച്ചതായാണ് പരാതി. പാട്ടോരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്രജ് അലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ജോഡി പോഖർ സ്വദേശിയായ നിതീഷ് കുമാർ ജോലി ആവശ്യത്തിനായാണ് വീട്ടിൽ നിന്നും പുറത്ത് പോയത്. കുന്ദൻ രാജവംശി, രാഹുൽ എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് നിതീഷിനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
advertisement
വൈറലായ വീഡിയോയിൽ, വിവാഹ മണ്ഡപത്തിൽ ഇരിക്കുന്ന നിതീഷ് തീർത്തും അവശനായും ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലുമാണ് കാണപ്പെടുന്നത്. മാലയിടൽ ചടങ്ങിൽ കൈകൾ ഉയർത്താൻ പോലും അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ട്. മറ്റൊരാൾ അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് നിർബന്ധപൂർവ്വം മാലയിടീക്കുന്നതും വീഡിയോയിലുണ്ട്. വിവാഹച്ചടങ്ങിനിടയിലാണ് തനിക്ക് ബോധം വന്നതെന്നും, എതിർക്കാൻ കഴിയാതിരിക്കാൻ തന്നെ തടവിലാക്കി വീണ്ടും മയക്കുമരുന്ന് നൽകിയെന്നും നിതീഷ് ആരോപിച്ചു.
അതേസമയം, രണ്ട് കുടുംബങ്ങളും പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഉയർത്തുന്നത്. നേരത്തെ വിവാഹാലോചന നടന്നിരുന്നെങ്കിലും പെൺകുട്ടിയെ ഇഷ്ടപ്പെടാത്തതിനാൽ നിതീഷിന്റെ കുടുംബം ഇത് നിരസിച്ചിരുന്നുവെന്ന് മുത്തച്ഛൻ കൃഷ്ണദേവ് റായ് പറഞ്ഞു. ഇതിലുള്ള വൈരാഗ്യം കാരണം സുഹൃത്തുക്കൾ ചേർന്ന് ചതിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ തട്ടിക്കൊണ്ടുപോയെന്ന ആരോപണം പെൺകുട്ടിയുടെ സഹോദരൻ ജയ് കുമാർ നിഷേധിച്ചു. വിവാഹം പരസ്പര സമ്മതത്തോടെയാണ് നടന്നതെന്നും കഴിഞ്ഞ ആറ് മാസമായി ഇവർ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിതീഷിന്റെ അമ്മ പെൺകുട്ടിയെ വീഡിയോ കോളിലൂടെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷിന്റെ അമ്മ പാട്ടോരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലീസ് നിതീഷിനെ കണ്ടെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വൈറലായ വീഡിയോ പരിശോധിച്ച് വരികയാണെന്നും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ആരൊക്കെയാണെന്നും ഉടൻ കണ്ടെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
