ടൂർണമെന്റ് നടക്കുന്ന വേദികളുടെ കൂട്ടത്തിൽ മൊഹാലിയെക്കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. ഐ പി എൽ നടക്കുന്ന കാലയളവിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ വേദി അനുവദിക്കാൻ സാധ്യതയില്ല എന്ന് കരുതിയിരുന്നെങ്കിലും മുംബൈ വേദിയായതോടെ അതൊരു പരിഗണന ആയിരുന്നില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇതേക്കുറിച്ചുള്ള പരോക്ഷമായ സൂചനയും അമരീന്ദർ സിങ് തന്റെ കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read ഇത്തവണയും കാണികളും ടിക്കറ്റ് വരുമാനവുമില്ല; എങ്കിലും ഐപിഎല്ലിന് കാശിറക്കാൻ ആളുണ്ട്
advertisement
''9000-ലധികം കോവിഡ് കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മുംബൈയിൽ അവർക്ക് മത്സരം സംഘടിപ്പിക്കാമെങ്കിൽ മൊഹാലി ഒരു മത്സരവേദിയാക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ഞാൻ ബി സി സി ഐ-യോട് കത്തിലൂടെ ചോദിച്ചിട്ടുണ്ട്. അനിവാര്യമായ മുൻകരുതലുകളെല്ലാം ഞങ്ങൾ സ്വീകരിക്കും'', അമരീന്ദർ സിങിന്റെ പ്രതികരണം ന്യൂസ് ഏജൻസിയായ എ എൻ ഐ-യാണ് റിപ്പോർട്ട് ചെയ്തത്.
Also Read ഐപിഎൽ ടീമുകൾക്ക് ഹോം ഗ്രൗണ്ടിൽ മത്സരങ്ങളില്ലാത്തത് വിചിത്രം; പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റ
എന്നാൽ, പഞ്ചാബിൽ ഇത്തവണ മത്സരങ്ങളൊന്നും നടത്താത്തതിന് കാരണം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കർഷക സമരമാണെന്ന് ബി സി സി ഐ മുമ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ടൂർണമെന്റ് നടന്നുകൊണ്ടിരിക്കെ സമരക്കാർ മത്സരം തടസപ്പെടുത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.
''മൊഹാലി സ്റ്റേഡിയത്തിൽ ഐ പി എൽ മത്സരം നടന്നുകൊണ്ടിരിക്കുകയും അവിടേക്ക് കർഷകരുടെ ജാഥ കടന്നുവരികയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. അത് ലോകം മുഴുവൻ മാധ്യമശ്രദ്ധ വിളിച്ചുവരുത്തുന്ന ഒരു സംഭവമായിത്തീരും. നോർത്ത് ഇന്ത്യയിലെ നിലവിലെ സാഹചര്യം പരിഗണിച്ചുകൊണ്ടാണ് മൊഹാലിയെ വേദികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്'', ബി സി സി ഐ-യുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പതിനാലാം സീസൺ ഏപ്രിൽ 9 മുതലാണ് ആരംഭിക്കുക. മെയ് 30-നായിരിക്കും ഫൈനൽ മത്സരം. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ തവണ യു എ ഇ-യിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നത്. ആദ്യഘട്ടത്തിൽ കാണികളില്ലാതെ മത്സരങ്ങൾ നടത്താനാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഹോം മത്സരങ്ങൾ ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുക.
