ക്യാപ്റ്റൻ റിഷഭ് പന്ത് 58ഉം ഷിമ്രോൺ ഹെറ്റ്മെയർ 53ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 44 പന്തിൽ ഇരുവരും 78 റൺസ് അടിച്ചുകൂട്ടിയെങ്കിലും വിജയം നേടാനായില്ല. മത്സരം ജയിച്ചതോടെ ആർസിബി പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആറു കളികളിൽ നിന്നും അഞ്ച് ജയങ്ങളും ഒരു തോൽവിയുമായി 10 പോയിൻ്റ് നേടിയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഡൽഹി എട്ട് പോയിൻ്റുമായി മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.
ആർസിബിയുടെ സ്കോർ പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും സ്കോർ 23ൽ നിൽക്കെ അഞ്ച് റൺസിന്റെ ഇടവേളയിൽ രണ്ടു വിക്കറ്റുകൾ നിലംപൊത്തിയത് തിരിച്ചടിയായി. ഏഴു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി ഓപ്പണർ ശിഖർ ധവാനെ കൈൽ ജാമിസൺ മടക്കി. പിന്നാലെ അഞ്ച് പന്തിൽ ഒരേയൊരു ഫോർ സഹിതം നാലു റൺസുമായി സ്റ്റീവ് സ്മിത്ത് മുഹമ്മദ് സിറാജിനും വിക്കറ്റ് സമ്മാനിച്ചു.
advertisement
മറുവശത്ത് തകർത്തടിച്ചുകൊണ്ടിരുന്ന ഓപ്പണർ പൃഥ്വി ഷായ്ക്കും അധികം ആയുസ്സുണ്ടായില്ല. 18 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്ത പൃഥ്വി ഷായെ ഹർഷൽ പട്ടേൽ പുറത്താക്കി. നാലാം വിക്കറ്റിൽ 32 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്ത ഋഷഭ് പന്ത് – മാർക്കസ് സ്റ്റോയ്നിസ് സഖ്യം ഡൽഹിയെ താങ്ങിനിർത്തി. സ്കോർ 92ൽ നിൽക്കെ സ്റ്റോയ്നിസിനെയും പട്ടേൽ പുറത്താക്കി. 17 പന്തിൽ മൂന്നു ഫോറുകളോടെ 22 റൺസെടുത്ത സ്റ്റോയ്നിസ്, ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകി.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ഋഷഭ് പന്ത് – ഷിമ്രോൺ ഹെറ്റമെയർ സഖ്യമാണ് ഡൽഹിക്ക് വിജയപ്രതീക്ഷ പകർന്നത്. തകർത്തടിച്ച് 23 പന്തിൽ അർധസെഞ്ചുറി തികച്ച ഹെറ്റ്മെയറായിരുന്നു കൂടുതൽ അപകടകാരി. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 44 പന്തിൽ 78 റൺസടിച്ചെങ്കിലും ഇവർക്ക് ഡൽഹിയെ വിജയത്തിലെത്തിക്കാനായില്ല.
ബാംഗ്ലൂരിനായി ബൗളിംഗിൽ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും കൈൽ ജാമിസനും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹലും വാഷിങ്ടൻ സുന്ദറും അധികം റൺസ് വിട്ടുകൊടുക്കാതെ നല്ല രീതിയിൽ പന്തെറിഞ്ഞു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി അവരുടെ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് നേടിയ തകർപ്പൻ അർധ സെഞ്ചുറിയുടെ ബലത്തിലാണ് 171 റൺസിലെത്തിയത്. ഇന്നിംഗ്സിൻ്റെ കൃത്യമായ ഇടവേളകളിൽ ആർസിബിയുടെ വിക്കറ്റുകൾ നേടി ഡൽഹി അവരെ ഒതുക്കി നിർത്തിയതാണ്. പക്ഷേ അവസാന ഓവർ വരെ അധികം വമ്പൻ അടികൾ കളിക്കാതെ സ്കോർ നേടിയ ഡിവില്ലിയേഴ്‌സ് പക്ഷേ അവസാന ഓവറുകളിൽ എത്തിയപ്പോൾ തൻ്റെ കളിയുടെ ഗിയർ മാറ്റി. 19ആം ഓവർ തീരുമ്പോൾ 148 റൺസ് മാത്രം ഉണ്ടായിരുന്ന ബാംഗ്ലൂരിൻ്റെ സ്കോർ 20 ഓവർ അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ്. സ്റ്റോയിനിസിൻ്റെ അവസാന ഓവറിൽ നിന്നും ബാംഗ്ലൂർ നേടിയത് 23 റൺസ്. ഇതിനിടയിൽ തൻ്റെ അർധ സെഞ്ചുറിയും എബിഡി പൂർത്തിയാക്കി. 42 പന്തിൽ 75 റൺസാണ് പുറത്താകാതെ താരം നേടിയത്. മാക്സ്‌വെൽ (25) രജത് പാട്ടീദാർ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഡൽഹിക്കായി ബൗളിംഗിൽ സ്റ്റോയിനിസ് ഒഴികെയുള്ള എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം നേടി.
Summary- RCB secures a one run win over Delhi Capitals survives last over thriller
