ഇപ്പോഴിതാ മത്സരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ് നായകന്‍ കെ എല്‍ രാഹുല്‍ .
'ഹൃദയമിടിപ്പ് ഏറ്റവും ഉയരത്തിലായിരുന്നു. എന്നാല്‍ കളി ജയിക്കുമെന്ന വിശ്വാസം കൈവിടാന്‍ തയ്യാറല്ലായിരുന്നു. ഒന്ന് രണ്ട് വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയാല്‍ മത്സരത്തിലേക്ക് ഞങ്ങള്‍ തിരികെ എത്തുമെന്ന് അറിയാമായിരുന്നു. ആദ്യത്തെ 11 ഓവര്‍ വരെ വളരെ നന്നായി പന്തെറിയാന്‍ ഞങ്ങള്‍ക്കായി. അവരെ പെട്ടെന്ന് റണ്‍സ് നേടുന്നതില്‍ നിന്നും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് കഴിയുകയും ചെയ്തു. പക്ഷേ പിന്നീട് അതേ പ്രകടനം തുടരാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. കളത്തില്‍ ഞാനടക്കം കുറച്ച് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഒരു ബൗളിങ് കൂട്ടായ്മ എന്ന നിലയില്‍ പദ്ധതിക്കനുസരിച്ച് പന്തെറിയാനായി. പക്ഷേ സഞ്ജുവിനെതിരെ പന്തെറിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു.'-മത്സര ശേഷം കെ എല്‍ രാഹുല്‍ പറഞ്ഞു.
advertisement
കളി ജയിക്കാന്‍ അവസാന ഓവറില്‍ 13 റണ്‍സ് എന്ന നിലയിലേക്ക് മത്സരത്തെ എത്തിക്കാന്‍ സഞ്ജുവിനായി. സഹതാരങ്ങളില്‍ നിന്നും മികച്ച പിന്തുണ കിട്ടാതിരുന്നിട്ടും ടീമിന്റെ നായകനെന്ന നിലയില്‍ മുന്നില്‍ നിന്നു തന്നെ പൊരുതാന്‍ സഞ്ജുവിനായി. ആ പോരാട്ട വീര്യത്തിനുള്ള ബഹുമതി എന്നോണം കളിയിലെ താരമായി തിരഞ്ഞെടുത്തത് സഞ്ജുവിനെ ആയിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സഞ്ജു അടിച്ച ഷോട്ട് നേരെ ചെന്നത് ദീപക് ഹൂഡയുടെ കൈകളിലേക്കായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി കെ എല്‍ രാഹുലിനൊപ്പം (91) ദീപക് ഹൂഡയും (64),ക്രിസ് ഗെയ്ലും (40) തിളങ്ങിയിരുന്നു. ഇതില്‍ ഹൂഡയുടെ വെടിക്കെട്ട് പ്രകടനമാണ് നിര്‍ണ്ണായകമായത്. മൂന്നാം വിക്കറ്റില്‍ രാഹുലുമായി 105 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹൂഡ പടുത്തുയര്‍ത്തിയത്. 28 പന്തില്‍ നാല് ഫോറും 6 സിക്സുമടക്കമായിരുന്നു ഹൂഡയുടെ പ്രകടനം. ഈ ബാറ്റിങ്ങാണ് രാജസ്ഥാന്റെ പ്രതീക്ഷ തെറ്റിച്ചതും പഞ്ചാബിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചതും.
ഹൂഡയുടെ പ്രകടനത്തെയും പ്രശംസിക്കാന്‍ രാഹുല്‍ മറന്നില്ല. 'വളരെ മനോഹരമായ ഇന്നിങ്സായിരുന്നു ഹൂഡയുടേത്. അത്തരത്തിലുള്ള ബാറ്റിങ് പ്രകടനങ്ങളാണ് ടീമിലലെ താരങ്ങളില്‍ നിന്നും കാണാന്‍ ആഗ്രഹിക്കുന്നത്. പേടിയില്ലാതെ ബൗളര്‍മാരെ നേരിടാന്‍ സാധിക്കണം.വളരെ ശക്തമായ ബാറ്റിങ് നിരയാണ് പഞ്ചാബിന് സ്വന്തമായുള്ളത്. എന്താണോ ടീം ആവശ്യപ്പെടുന്നത് അത് മനസിലാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യമാണ്. ഗെയ്ലിന്റെ ബാറ്റിങ്ങും മികച്ചതായിരുന്നു'-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
