132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വിറപ്പിച്ചു. ആദ്യ ഓവറുകളില്‍ തന്നെ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് കളിയുടെ ഗതി മാറ്റി. ആദ്യ ഓവറില്‍ പുതുമുഖതാരമായ ഗോസ്വാമിയെ പുറത്താക്കി മുഹമ്മദ് സിറാജ് ബാംഗ്ലൂരിന് ബ്രേക് ത്രൂ നൽകി. എന്നാല്‍ പിന്നാലെയെത്തിയ മനീഷ് പാണ്ഡെ അനായാസം ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ സണ്‍റൈസേഴ്‌സ് കളിയിലേക്ക് തിരിച്ചുവന്നു. വാര്‍ണര്‍ പാണ്ഡെയ്ക്ക് പിന്തുണയേകി. എന്നാല്‍ സ്‌കോര്‍ 43ല്‍ നില്‍ക്കെ വാര്‍ണറെ മടക്കി സിറാജ് വീണ്ടും സണ്‍റൈസേഴ്‌സിന് പ്രഹരമേല്‍പ്പിച്ചു. 17 റണ്‍സാണ് നായകന് നേടാനായത്. പിന്നാലെയെത്തിയ വില്യംസണെ കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ ടീം സ്‌കോര്‍ 50 കടത്തി.
advertisement
എന്നാല്‍ 24 റണ്‍സെടുത്ത മനീഷിനെ പുറത്താക്കി ആദം സാംപ വീണ്ടും കളി ബാംഗ്ലൂരിന് അനുകൂലമാക്കി. തുടർന്ന് വന്ന പ്രിയംഗാർഗിനെ യുസ്വേന്ദ്ര ചാഹൽ പുറത്താക്കി. തുടർന്ന് ബാറ്റിങ് മന്ദഗതിയായതോടെ ബാംഗ്ലൂരിന് പ്രതീക്ഷകളുയർന്നു. സിറാജ് അടക്കമുള്ള ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ സൺറൈസേഴ്സ് മത്സരം കൈവിടുമോ എന്ന് തോന്നി. എന്നാൽ കെയ്ൻ വില്യംസണും ജേസൺ ഹോൾഡറും ഹൈദരാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു. കെയ്ൻ വില്യംസൺ 44 പന്തിൽ 50ഉം ജേസൺ ഹോൾഡർ 20 പന്തിൽ 24ഉം നേടി പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദംസാംപയും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. 43 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. മികച്ച പ്രകടനമാണ് സൺറൈസേഴ്സ് ബൗളർമാർ പുറത്തെടുത്തത്. സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.
Also Read- IPL 2020| പ്ലേ ഓഫിലേക്കുള്ള സൺറൈസേഴ്സ് യാത്ര; ചിത്രങ്ങളിലൂടെ
ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മടക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 6 റൺസായിരുന്നു ഓപ്പണറായി ഇറങ്ങിയ കോഹ്ലിയുടെ സമ്പാദ്യം.സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ദേവ്ദത്ത് പടിക്കലിനും നിർണായക മത്സരത്തിൽ കാലിടറി. നാലാം ഓവറില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെയും ഹോൾഡർ മടക്കിയതോടെ ബാംഗ്ലൂർ പ്രതിരോധത്തിലായി.
Also Read- അർധരാത്രി കേക്കിൽ കുളിച്ച് വിരാട് കോലി; നായകന് ജന്മദിനാഘോഷം ഒരുക്കി റോയൽ ചാലഞ്ചേഴ്സ്
തുടക്കത്തിലെ തകർച്ചയിൽ നിന്ന് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതെ ശ്രദ്ധിച്ചാണ് കളിച്ചത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. അനാവശ്യ ഷോട്ടിന് മുതിർന്ന ഫിഞ്ച് പവലിയനിലേക്ക് മടങ്ങി. 32 റണ്‍സെടുത്ത ഫിഞ്ചിനെ നദീമാണ് പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ മോയിന്‍ അലി റണ്‍ ഔട്ടായതും ബാംഗ്ലൂരിന് തിരിച്ചടിയായി.
തുടർന്ന് ക്രീസിലെത്തിയ ദുബെയെ ഒരുവശത്ത് നിർത്തി ഡിവില്ലിയേഴ്‌സ് സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. എന്നാല്‍ ദുബെയെ വൈകാതെ ജേസണ്‍ ഹോള്‍ഡര്‍ മടക്കി അയച്ചു. പിന്നാലെ സ്‌കോര്‍ 100 കടത്തി ഡിവില്ലിയേഴ്‌സ് അര്‍ധശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ ഡിവില്ലിയേഴ്‌സിന്റെ അഞ്ചാം അര്‍ധശതകമായിരുന്നു ഇത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിനെ നടരാജൻ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനിയും സിറാജുമാണ് സ്‌കോര്‍ 130 കടക്കാന്‍ സഹായിച്ചത്.