2014 ന് ശേഷം ഐപിഎല്ലിൽ ആദ്യ ഫൈനൽ കളിക്കാനൊരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ മൂന്നാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതിനുമുൻപ് 2012 ലും 2014 ലുമാണ് അവർ കിരീടം നേടിയത്. ഇതുവരെ കളിച്ച ഫൈനലുകളിൽ ഒന്നും തന്നെ തൊട്ടിട്ടില്ല എന്നത് കൊൽക്കത്തയ്ക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ എം എസ് ധോണിയുടെ ചെന്നൈയെ നേരിടുമ്പോൾ മത്സരം എളുപ്പമായിരിക്കില്ല എന്നത് കൊൽക്കത്തയുടെ ആരാധകർക്കും വ്യക്തമായ അറിവുള്ള കാര്യമാകും. എം എസ് ധോണിയെ പോലെ അനുഭവസമ്പത്തുള്ള ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനത്തുള്ളത് എന്നത് ആരാധകർക്കും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
advertisement
ടീമംഗങ്ങൾക്ക് ഒപ്പം നിന്ന് അവരുടെ മികച്ച പ്രകടനങ്ങൾ നടത്താൻ അവർക്ക് ആത്മവിശ്വാസം നൽകുന്ന ക്യാപ്റ്റൻ ഈ സീസണിൽ കൊൽക്കത്തയെ മികച്ച രീതിയിൽ നയിച്ചാണ് അവരെ ഫൈനലിലേക്ക് എത്തിച്ചത്. കൊല്‍ക്കത്തയുടെ ടീമിനെ അണിനിരത്തുന്നതിലും നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ളവര്‍ക്ക് പന്ത് ഏല്‍പ്പിക്കുന്നതിലും മോര്‍ഗനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. വരുണ്‍ ചക്രവര്‍ത്തി, ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്ൻ എന്നിവരടങ്ങുന്ന സ്പിന്നര്‍മാരും ലോക്കി ഫെര്‍ഗൂസന്‍, ശിവം മവി എന്നിവരടങ്ങുന്ന പേസ് നിരയുമാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഫീല്‍ഡിങ്ങില്‍ കളിക്കാരെ അതാത് സ്ഥലങ്ങളില്‍ നിര്‍ത്തുവാനുള്ള മോര്‍ഗന്റെ കഴിവ് മികച്ചതാണ്. പൊതുവെ ആക്രമണ രീതി ഇഷ്ടപെടുന്ന മോര്‍ഗനും പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും കളിക്കാരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നതും കൊല്‍ക്കത്തയുടെ വിജയങ്ങള്‍ക്ക് പ്രധാന കാരണമാണ്.
അതേസമയം, ബാറ്റർ എന്ന നിലയിൽ ശോഭിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യ പാദത്തിലും യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തിലും തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മോര്‍ഗന്‍ ഇതുവരെ കാഴ്ചവെച്ചത്. 16 മത്സരങ്ങളില്‍ നിന്ന് 11.72 എന്ന മോശം ബാറ്റിങ്ങ് ശരാശരിയോടെ 129 റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാനായത്. ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ റൺ ഒന്നുമെടുക്കാതെയാണ് താരം കൊൽക്കത്ത ക്യാപ്റ്റൻ പുറത്തായത്. ഇത് മത്സരത്തിൽ കൊൽക്കത്തയെ പ്രതിരോധത്തിൽ ആക്കിയിരുന്നു. അവസാനം രാഹുൽ ത്രിപാഠിയുടെ പ്രകടനത്തിലാണ് കൊൽക്കത്ത ഡൽഹിക്കെതിരെ ജയം നേടി ഫൈനലിൽ എത്തിയത്.
കൊൽക്കത്തയുടെ നിരയിൽ മുൻനിര ബാറ്റർമാർ മികച്ച പ്രകടനം നടത്തുന്നതിനാൽ മധ്യനിരയിലെ മോർഗന്റെ പ്രകടനം അവരെ ഇതുവരെ ബാധിച്ചിരുന്നില്ല. എന്നാൽ മുൻനിര തകർന്നാൽ മോർഗൻ ഉൾപ്പെടുന്ന മധ്യനിരയുടെ പ്രകടനം നിർണായകമാകും. ഫൈനൽ മത്സരത്തിൽ അവസരം ലഭിച്ചാൽ മികച്ച പ്രകടനം നടത്തി തന്റെ ടീമിന്റെ ജയത്തിലേക്ക് സംഭാവന നൽകുകയാവും മോർഗന്റെ ലക്ഷ്യം.