ഈ സീസണില്‍ കളിച്ച നാലു ഇന്നിങ്‌സുകളില്‍ മൂന്നാം തവണയാണ് വിന്‍ഡീസ് താരം പൂജ്യത്തിനു മടങ്ങിയത്. ഇതോടെ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡും പൂരാന്‍ തന്റെ പേരിലാക്കി. ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു കളികളിലും താരം ഡക്കായിരുന്നു(ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്താകുമ്പോൾ ഉപയോഗിക്കുന്ന പദം).
ആദ്യത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ രണ്ട് പന്തുകൾ നേരിട്ടതിന് ശേഷമാണ് താരം ഡക്കായത് (സിൽവർ ഡക്ക്). രണ്ടാമത്തെ മാത്സരത്തിൽ ചെന്നൈക്കെതിരെ താരം ഗോൾഡൻ ഡക്കായി, ആദ്യ പന്തിൽ തന്നെ പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ഡയമണ്ട് ഡക്കായി, അതയാത് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. ഡേവിഡ് വാർണറുടെ നേരിട്ടുള്ള ത്രോയിലാണ് താരം റണ്ണൗട്ടായത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡയമണ്ട് ഡക്ക്, ഗോള്‍ഡന്‍ ഡക്ക്, സില്‍വര്‍ ഡക്ക് എന്നിങ്ങനെ പുറത്തായ ആദ്യത്തെ താരമെന്ന നാണക്കേടാണ് പൂരാനെ തേടിയെത്തിയത്.
advertisement
നേരത്തേ ഐപിഎല്ലില്‍ ഒരേ സീസണില്‍ ഗോള്‍ഡന്‍ ഡക്കും സില്‍വര്‍ ഡക്കുമായിട്ടുള്ള ഒരേയൊരു താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനായിരുന്നു. 2009ൽ രാജസ്ഥാന് വേണ്ടി കളിക്കുമ്പോഴാണ് താരം ഗോർഡൻ ഡക്കും സിൽവർ ഡക്കുമായത്. എന്നാല്‍ ഇത്തവണ ഡയമണ്ട് ഡക്ക് കൂടിയായതോടെയാണ് പൂരാന്‍റെ പേരിലേക്ക് ഈ നാണക്കേടിന്‍റെ റെക്കോർഡ് മാറിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് പൂറാന്‍. നിർണായക സമയങ്ങളിൽ തകർപ്പൻ ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയിരുന്നു. എന്നാല്‍ ഈ സീസണില്‍ നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ അമ്പേ പരാജയമായിരിക്കുകയാണ് താരം. മൂന്ന് ഇന്നിങ്‌സുകളില്‍ ഡക്കായ അദ്ദേഹം മറ്റൊന്നിൽ ഒമ്പത് റണ്‍സാണ് നേടിയത്.
യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിൽ കെഎല്‍ രാഹുല്‍ കഴിഞ്ഞാല്‍ പഞ്ചാബിനായി കൂടുതല്‍ റണ്‍സെടുത്തത് പൂറാനായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 35.30 ശരാശരിയില്‍ 169.71 സ്‌ട്രൈക്ക് റേറ്റോടെ 353 റൺസാണ് അദ്ദേഹം നേടിയത്. രണ്ടു അർധസെഞ്ചുറികൾ ഇതില്‍പ്പെടുന്നു. 77 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ പൂരാന്റെ മൂന്നാമത്തെ മാത്രം സീസണാണ് ഇത്.
അതേസമയം, ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറിയ മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടോസ് നേടിയ ശേഷം ബാറ്റ് ചെയ്യാൻ തീരുമാനിച്ച പഞ്ചാബ് ക്യാപ്റ്റൻ രാഹുലിന്‍റെ തീരുമാനം പാളുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഹൈദരാബാദ് ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ 19.4 ഓവറിൽ 120 റണ്‍സിനാണ് ടീം പുറത്തായത്. 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍മാര്‍. മറ്റുള്ളവരാരും 20 റൺസ് തികച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരം ജയിച്ചു. അവരുടെ ഓപ്പണർമാർ നൽകിയ മികച്ച തുടക്കം അടിത്തറയാക്കിയായിരുന്നു അവർ വിജയം നേടിയത്.
Summary- Nicholas Pooran gets an embarassing record in his name after getting out for the third duck in the tournament
