ഇന്നലത്തെ മത്സരത്തിലൂടെ വിജയവഴിലേക്ക് തിരിച്ചെത്തിയ പഞ്ചാബ് പ്ലേഓഫ് സാധ്യതകൾക്ക് കരുത്ത് കൂട്ടിയിരിക്കുകയാണ്. മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്നലെ ബാംഗ്ലൂരിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ടീമിന് ഗംഭീര തുടക്കങ്ങൾ നൽകിക്കൊണ്ടിരുന്ന മായങ്ക് അഗർവാൾ- കെ എൽ രാഹുൽ കൂട്ടുകെട്ടിൽ തുടങ്ങി മാറ്റങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ മായങ്കിന് കഴിഞ്ഞിരുന്നില്ല. മായങ്കിനെ ഇതുകൊണ്ടാണോ പുറത്തിരുത്തിയത് എന്ന സംശയം ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായപ്പോൾ അതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് നായകൻ കെ എൽ രാഹുൽ.
advertisement
'മൂന്ന് മാറ്റങ്ങളാണ് ഞങ്ങള്‍ വരുത്തിയത്. ഹെൻറിക്വസും അര്‍ഷദീപും പുറത്തായപ്പോള്‍ മെറീഡത്തും പ്രഭ്‌സിംറാനും ഹര്‍പ്രീതും ടീമിലെത്തി. മായങ്കിന് ചെറിയ പരിക്കുണ്ട്. അതിനാലാണ് വിശ്രമം നല്‍കിയത്. യുവതാരങ്ങളുടെ ഒരു കൂട്ടമാണ് പഞ്ചാബിന്റേത്. ക്രിസ് ഗെയ്ല്‍ ഒഴികെ ബാക്കിയുള്ള ഭൂരിഭാഗം ആളുകളും യുവാക്കളാണ്. സ്ഥിരതയില്ലായ്മ ടീമിനുണ്ടെങ്കിലും അതിനെ മറികടക്കാനാവും. തെറ്റുകളില്‍ നിന്ന് പഠിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ക്രിസ് ഗെയ്‌ലില്‍ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചാബിന് ആറോ ഏഴ് ബോളിങ് ഓപ്ഷന്‍ ഉണ്ട്. അത് എന്റെ ജോലി കൂടുതല്‍ എളുപ്പമാക്കും. എല്ലാ അംഗീകാരവും ബൗളര്‍മാര്‍ക്കാണ്'- രാഹുൽ പറഞ്ഞു.
മായങ്കിന്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നും എത്ര നാൾ വിശ്രമം വേണമെന്നോ രാഹുൽ വ്യക്തമാക്കിയിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പ്രഭ്സിമ്രാൻ സിങാണ് മായങ്കിനു പകരം ഇന്നലെ ഇറങ്ങിയത്. ബാംഗ്ലൂരിനെതിരെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത രാഹുൽ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിൽ 57 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 91 റണ്‍സാണ് രാഹുല്‍ നേടിയത്. താരത്തിന്റെ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് 179 എന്ന മികച്ച സ്കോറിൽ എത്തിയത്. നാലോവറിൽ 17 റൺസ് വിട്ട്കൊടുത്ത് രണ്ട് വിക്കറ്റ് നേടിയ സ്പിന്നർ രവി ബിഷ്ണോയിയുടെ പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായകമായി.
News summary: KL Rahul reveals the reason behind Mayank Agarwal’s omission from the PBKS vs RCB match.
