സീസണിൽ തുടക്കം മുതലേ ടീമിന് തിരിച്ചടികളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐ പി എല്ലില്‍ നിന്ന് പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സ് താരമായ ആര്‍ച്ചര്‍ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ടീമിനായി കളിച്ചിരുന്നില്ല. താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. അതിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഐ പി എല്ലില്‍ ആര്‍ച്ചര്‍ തുടരില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ച്ചര്‍ കൗണ്ടിയില്‍ പരിശീലനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ സീസണില്‍ റോയല്‍സ് ടീമില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ഇംഗ്ലിഷ് താരമാണ് ആര്‍ച്ചര്‍.
advertisement
ഇതോടെ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റ് കൂടുതൽ ദുര്‍ബലമാകുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഗെയിലിനെ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. ബയോ സെക്യുര്‍ ബബിളിലെ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും രണ്ട് ദിവസം മുന്നേ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ ടൂർണമെന്റിലെ ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറലിനെതിരെ ഇപ്പോൾ വിമർശനങ്ങൾ ശക്തമാവുകയാണ്. പരിക്ക് ഭേദമായി ആർച്ചർ നാല് മത്സരങ്ങൾക്ക് ശേഷം ടീമിനൊപ്പം ചേരുമെന്നായിരുന്നു വാർത്തകൾ. താരം പരിശീലനം പുനരാരംഭിച്ചെന്നും വാർത്തകൾ വന്നിരുന്നു. എന്നാല്‍ ആര്‍ച്ചര്‍ പൂര്‍ണ്ണമായും കളിക്കാന്‍ പറ്റിയ അവസ്ഥയില്‍ ആയിട്ടില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതിനാല്‍ ഐ പി എല്ലില്‍ ഈ സീസണില്‍ കളിക്കാന്‍ താരം ഇന്ത്യയിലേക്കില്ലെന്നും ഇ സി ബി വ്യക്തമാക്കി. എന്നാല്‍ ട്വന്‍റി 20 ലോകകപ്പ്, ആഷസ് പരമ്പര എന്നിവ മുന്നില്‍ക്കണ്ടാണ് ഈ തീരുമാനമെന്ന് ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
2020 ഐ പി എല്ലില്‍ രാജസ്ഥാന്‍ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ആര്‍ച്ചറായിരുന്നു. കേവലം 14 കളികളില്‍ നിന്ന് 20 വിക്കറ്റുകളും വലം കൈയ്യന്‍ പേസ് ബോളര്‍ നേടി. ഓരോവറിൽ 6.55 റണ്‍സായിരുന്നു താരത്തിന്റെ എക്കണോമി.
News summary: Another blow for Rajasthan Royals as Jofra Archer set to miss entire IPL 2021
