ഏറെ പുതുമകളുമായാണ് ഐപിഎല്ലിന്‍റെ 14-ാം പതിപ്പ് അരങ്ങേറുന്നത്. അടിമുടി മാറിയെത്തുന്ന പഞ്ചാബ് കിംഗ്സ്, രണ്ടു ടീമുകളുടെ നായകന്മാരായി സഞ്ജു സാംസണ്‍, ഋഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങള്‍ എത്തുന്നുവെന്നത് ഈ സീസണിന്റെ സവിശേഷതയാണ്.
രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് നായകനാകുവാനുള്ള ഭാഗ്യം ലഭിച്ചത്. നിനച്ചിരിക്കാതെ ലഭിച്ച അംഗീകാരമാണെന്നും ഒരിക്കലും രാജസ്ഥാന്റെ നായകനാവുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍.
'രാജസ്ഥാനെ പോലുള്ള ഒരു ടീമിനെ നയിക്കുന്നു എന്നത് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തീര്‍ച്ചയായും നിരവധി വ്യത്യസ്തമായ കാര്യങ്ങള്‍ മനസിലുണ്ട്. എന്നാല്‍ എല്ലാത്തിനെയും നിസാരമായി കാണാനാണ് ഇഷ്ടം. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്. സത്യസന്ധമായി പറയട്ടെ കഴിഞ്ഞ സീസണ്‍ കഴിയുന്നത് വരെ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ടീമിന്റെ ഉടമയായ മനോജ് ബദാലിയാണ് എന്നോട് നായകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചത്'-സഞ്ജു പറഞ്ഞു.
advertisement
2013ല്‍ 19 വയസ് ഉള്ളപ്പോഴാണ് കേരള താരമായ സഞ്ജു സാംസണ്‍ രാജസ്ഥാനിലെത്തുന്നത്. രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ് കവരാന്‍ സഞ്ജുവിനായി. ഇതിനോടകം ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്തിയെങ്കിലും സ്ഥിരതയില്ലായ്മ താരത്തിന് ഒരു പ്രശ്നമായി. കഴിഞ്ഞ സീസണിലും സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ഥിരത പുലര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കുന്നത് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയാണ്. സംഗക്കാരയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും സഞ്ജു പങ്കുവെച്ചു. ' സ്വപ്‌നം സത്യമായതുപോലെയാണ് തോന്നുന്നത്. കുമാര്‍ സംഗക്കാരയെന്ന ഇതിഹാസത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതില്‍ അതിയായ സന്തോഷമുണ്ട്'-സഞ്ജു പറഞ്ഞു.
ഇത്തവണ മികച്ച താരനിരയാണ് രാജസ്ഥാന് സ്വന്തമായുള്ളത്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവർക്ക് പുറമെ ടീമിനു കരുത്ത് പകരാൻ ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ കൂടി ടീമിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പരുക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍ക്ക് ഈ സീസണിലെ ആദ്യത്തെ കുറച്ച് മത്സരങ്ങൾ നഷ്ടപ്പെടും എന്നുള്ളത് രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ വീണ്ടുമൊരു കിരീടമാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.
Also Read- IPL 2021| ഐപിഎല്ലിൽ കോവിഡ് ആശങ്കകൾ തുടരുന്നു; ആർ സി ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്
നേരത്തെ കേരളത്തെ ആഭ്യന്തര ക്രിക്കറ്റില്‍ നയിച്ചിട്ടുണ്ട് എന്ന പരിചയസമ്പത്ത് മാത്രമാണ് സഞ്ജുവിനുള്ളത്. ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി എന്ന നേട്ടത്തിൽ ആണ് സഞ്ജു നിൽക്കുന്നത്. ഈ ഒരു ബഹുമതി താരം എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം. രാജസ്ഥാന്‍റെ നായകനായി താരം അത്ഭുതം സൃഷ്ടിക്കുമോ എന്നും നമുക്ക് കണ്ടറിയാം. ഐപിഎല്ലില്‍ 107 മത്സരങ്ങളിലെ നിന്നായി 2584 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും 13 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. പുറത്താകാതെ നേടിയ 102 റൺസ് ആണ് സഞ്ജുവിന്‍റെ ഐപിഎല്ലിലെ ഉയർന്ന സ്കോർ.
News Summary- Never thought of leading Rajasthan Royals - Sanju Samson