സ്കോർ: രാജസ്ഥാൻ റോയൽസ് - 20 ഓവറിൽ 144/8; റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ - 20 ഓവറിൽ 115ന് ഓൾ ഔട്ട്
advertisement
ജയത്തോടെ രാജസ്ഥാൻ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി. എട്ട് മത്സരങ്ങളിൽ നിന്നും ആറ് ജയത്തോടെ 12 പോയിന്റുമായാണ് രാജസ്ഥാൻ ഒന്നാമത് നിൽക്കുന്നത്. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ഒമ്പത് മത്സരങ്ങളിൽ നിന്നും അഞ്ച് ജയങ്ങളിൽ നിന്നും 10 പോയിന്റുള്ള ബാംഗ്ലൂർ അഞ്ചാം സ്ഥാനത്ത് തന്നെ നിൽക്കുന്നു.
രാജസ്ഥാൻ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബാംഗ്ലൂരിന് ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ ആധിപത്യം നേടാനായില്ല. ഓപ്പണിങ്ങിൽ അനുജ് റാവത്തിന് പകരം ഡുപ്ലെസിക്കൊപ്പം കോഹ്ലി ഇറങ്ങിയെങ്കിലും റൺസ് കണ്ടെത്താൻ പാടുപെടുന്ന താരം രണ്ടാം ഓവറിൽ തന്നെ മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂരിന്റെ വിക്കറ്റുകൾ നേടിയ രാജസ്ഥാൻ അവർക്ക് ഒരു അവസരവും നൽകാതെ മത്സരം സ്വന്തമാക്കുകയായിരുന്നു.കോഹ്ലി (9), ഗ്ലെൻ മാക്‌സ്‌വെൽ (0), ദിനേഷ് കാർത്തിക് (6) എന്നിവർ പാടെ നിരാശപ്പെടുത്തി. ബാംഗ്ലൂർ നിരയിൽ കേവലം നാല് താരങ്ങളാണ് രണ്ടക്കം കടന്നത്. 23 റൺസ് നേടിയ ക്യാപ്റ്റൻ ഡുപ്ലെസിയാണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്‌കോറർ.
നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നിന് പുറമെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അശ്വിനും രണ്ട് വിക്കറ്റുകൾ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണയും രാജസ്ഥനായി ബൗളിങ്ങിൽ തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് എടുത്തത്. തുടരെ വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ട രാജസ്ഥാനെ അവസരത്തിനൊത്ത് ഉയർന്ന് പൊരുതി അർധസെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ പ്രകടനമാണ് (31 പന്തിൽ 56*) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.