ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും (46 പന്തിൽ 57), അഭിഷേക് ശർമ (32 പന്തിൽ 42), അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ നിക്കോളാസ് പൂരാന്റെയും (18 പന്തിൽ 34*) പ്രകടനങ്ങളാണ് ഗുജറാത്തിനെതിരെ ഹൈദരാബാദിന് ജയം നേടിക്കൊടുത്തത്.
സ്കോർ: ഗുജറാത്ത് ടൈറ്റൻസ് - 20 ഓവറിൽ 162/7; സൺറൈസേഴ്‌സ് ഹൈദരാബാദ് 19.1 ഓവറിൽ 168/2
advertisement
163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ നാലോവറിൽ നിന്നും 11 റൺസ് മാത്രം നേടിയ ഹൈദരാബാദ് ഓപ്പണർമാരായ കെയ്ൻ വില്യംസണും അഭിഷേക് ശർമ്മയും മുഹമ്മദ് ഷമിയുടെ അഞ്ചാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടിയത്. ആ ഓവറിൽ മൊത്തം 14 റൺസ് നേടിയ ഹൈദരാബാദ് പവർപ്ലേയിലെ അവസാന ഓവർ എറിഞ്ഞ ലോക്കി ഫെർഗൂസന്റെ ബൗളിങ്ങിൽ 17 റൺസ് അടിച്ചെടുത്ത് പവർപ്ലേ ഓവറുകളിൽ നിന്നായി മൊത്തം 42 റൺസ് നേടി ഭേദപ്പെട്ട തുടക്കം നേടി.
യുവതാരം അഭിഷേക് ശർമ്മയെ അക്രമണത്തിന് നിയോഗിച്ച് താരത്തിന് പിന്തുണ നൽകുന്ന ജോലിയാണ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറ്റെടുത്തത്. ഇരുവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഹൈദരാബാദ് സ്കോർ 50 കടന്ന് മുന്നേറി. എന്നാൽ ഒമ്പതാം ഓവറിൽ റാഷിദ് ഖാനെതിരെ സിക്സർ നേടാനുള്ള ശ്രമത്തിൽ അഭിഷേക് ശർമ സായ് സുദർശന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം വേർപിരിഞ്ഞത്.
പിന്നാലെ ക്രീസിൽ എത്തിയ രാഹുൽ ത്രിപാഠി വില്യംസണുമൊത്ത് സ്കോർബോർഡ് ചലിപ്പിച്ചു. 11 പന്തിൽ 17 റൺസ് നേടി നിൽക്കെ ത്രിപാഠി റിട്ടയർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. ത്രിപാഠിക്ക് പകരം ക്രീസിൽ പൂരാൻ എത്തിയതോടെ വില്യംസണും തന്റെ ട്രാക്ക് മാറ്റി. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13-ാ൦ ഓവറിൽ നിന്നും 16 റൺസും രാഹുൽ തെവാട്ടിയ എറിഞ്ഞ 14-ാ൦ ഓവറിൽ നിന്നും 10 റൺസ് നേടി വില്യംസൺ ഹൈദരാബാദ് സ്കോർ 100 കടത്തി. ഇതിനിടയിൽ ഹൈദരാബാദ് ക്യാപ്റ്റൻ തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കി.
വിജയത്തിനരികെ വെച്ച് വില്യംസണ്‍ മടങ്ങിയെങ്കിലും നിക്കോളാസ് പൂരാനും, ഏയ്ഡന്‍ മാര്‍ക്രവും(8 പന്തില്‍ 12*) ചേര്‍ന്ന് ഹൈദരാബാദിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗുജറാത്തിനായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീത൦ വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അർധസെഞ്ചുറി (42 പന്തില്‍ 50*) പ്രകടനമാണ് ഗുജറാത്തിന് മികച്ച സ്കോർ നൽകിയത്. ഹൈദരാബാദിനായി നടരാജന്‍, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

