ഐ പി എൽ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കു നേർ വന്നതിന്റെ കണക്കുകൾ എടുത്താൽ മുൻതൂക്കം രാജസ്ഥാൻ റോയൽസിനാണ്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.
ആദ്യമായാണ് ഒരു മലയാളി താരം ഒരു ഐ പി എൽ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്ത് ബാറ്റ്‌സ്മാനായും നായകനായും പരാജയപ്പെട്ടതോടെയാണ് പതിനാലാം സീസണിലേക്ക് ടീമിനെ നയിക്കാന്‍ സഞ്ജു സാംസണെ രാജസ്ഥാന്‍ തെരഞ്ഞെടുത്തത്. സ്മിത്ത് ഇത്തവണ ഡൽഹി ക്യാപിറ്റൽസ് ടീമിലാണ് ഇറങ്ങുന്നത്.
advertisement
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പോലെ തന്നെ ഐ പി എല്ലിൽ ഒരു കിരീടം പോലും നേടാൻ കഴിയാത്ത മറ്റൊരു ടീമാണ് പഞ്ചാബ് കിങ്ങ്സ്. എന്നാൽ ഇത്തവണ മികച്ച മുന്നൊരുക്കങ്ങളോടെ കിരീടം ഉറപ്പിച്ച് ഇറങ്ങുന്ന ടീമാണ് പഞ്ചാബ്. മികച്ച ലോകോത്തര താരങ്ങളുടെ ഒരു നിര തന്നെ ടീമിലുണ്ടെങ്കിലും കിരീടം എന്നും പഞ്ചാബിന് കിട്ടാക്കനി ആയി നിൽക്കുകയാണ്.
ഇന്നത്തെ മത്സരത്തിൽ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍ എന്നിവരില്‍ പഞ്ചാബ് പ്രതീക്ഷ വെക്കുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരിലാണ് രാജസ്ഥാന്റെ പ്രധാന പ്രതീക്ഷ. ഇത്തവണ 16.25 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ച ക്രിസ് മോറിസിന്റെ പ്രകടനം എങ്ങനെയെന്ന് ഇന്നറിയാം. ആര്‍ച്ചറുടെ അഭാവത്തില്‍ ഡെത്ത് ഓവറില്‍ പ്രധാന ആശ്രയം മോറിസായിരിക്കും. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഇത്തവണ ടീമിലുണ്ട്. ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ലിയാം ലിവിങ്സ്റ്റണ്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ, ആന്‍ഡ്രേ ടൈ എന്നിവരെല്ലാം ഇത്തവണ രാജസ്ഥാൻ നിരയിലുണ്ട്.
ഇത്തവണത്തെ ലേലത്തിൽ ഐ സി സി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ ഡേവിഡ് മലാനെ ഒന്നരകോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബൗളിങ് കോച്ചായി മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് താരം ഡാമിയന്‍ റൈറ്റിനെയും പഞ്ചാബ് നിയമിച്ചിട്ടുണ്ട്. തമിഴ്നാട് താരം ഷാരുഖ് ഖാനാണ് പഞ്ചാബിന്റെ മറ്റൊരു പ്രതീക്ഷ. ഷാരൂഖ് ഖാന്‍റെ ബാറ്റിംഗ് മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കീറോണ്‍ പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുന്നുവെന്ന് കുംബ്ലെ മുൻപ് വെളിപ്പെടുത്തിയിരുന്നു.
News summary: The newly rebranded Punjab Kings will begin their campaign in the 2021 edition of the Indian Premier League (IPL) against the Rajasthan Royals.