ഈ സീസണില്‍ നേരത്തെ ഇരുടീമുകളും പരസ്പരം പോരാടിയ മത്സരത്തില്‍ ജയം ആര്‍ സിബിക്കൊപ്പമായിരുന്നു. 38 റണ്‍സിനാണ് ആര്‍.സി.ബി. കെകെആറിനെ തോല്‍പ്പിച്ചത്.
ടൂർണമെൻ്റിൽ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കെകെആറിനെ സംബന്ധിച്ച് ഈ മത്സരം ടൂർണമെൻ്റിലെ അവരുടെ ഭാവി നിർണയിക്കുന്ന പോരാട്ടമാകേണ്ടിയിരുന്നതാണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി കെ.കെ.ആര്‍. ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ കെകെആറിന് ഈ മത്സരം നിർണ്ണായകമാണ്.
മറുവശത്ത്, ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആർ.സി.ബി. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ ജയിച്ച ഡൽഹിയാണ് നിലവിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.
advertisement
ആർസിബിയുടെ 'ബിഗ് ത്രീ' എന്നറിയപ്പെടുന്ന വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ഫോമിലാണെങ്കിലും പഞ്ചാബിനെതിരായ മത്സരത്തില്‍ ആർക്കും തിളങ്ങാനായില്ല. ഈ സീസണിൽ ടീം മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും പൊടുന്നനെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ കൂട്ടത്തകര്‍ച്ച നേരിടുന്നുവെന്നതാണ് ആര്‍സിബി നേരിടുന്ന പ്രധാന പ്രശ്‌നം.
ഓപ്പണിങ്ങില്‍ ഇറങ്ങുന്ന നായകൻ വിരാട് കോഹ്‌ലിക്ക് ഇതുവരെ തൻ്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏഴ് മത്സരങ്ങൾ പിന്നിട്ടപ്പോൾ 192 റൺസ് മാത്രമാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. രാജസ്ഥാനെതിരായ മത്സരത്തിൽ 72* റൺസ് നേടിയതാണ് താരത്തിൻ്റെ ഉയർന്ന സ്കോർ. ഈ കളിയിൽ ആർസിബി 10 വിക്കറ്റിന് ജയിച്ചിരുന്നു. മറ്റൊരു ഓപ്പണറായ ദേവ്ദത്ത് പടിക്കല്‍ ആദ്യം മടങ്ങിയാല്‍ ആര്‍സിബിയുടെ റണ്‍റേറ്റിനെ അത് കാര്യമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ത്തന്നെ മികച്ച തുടക്കം ലഭിക്കേണ്ടത് ആര്‍സിബിക്ക് അത്യാവശ്യമാണ്. ബൗളിംഗിൽ ഈ സീസണിൽ ആര്‍സിബിക്കായി എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്.
ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളുമായി നിൽക്കുന്ന ഹർഷൽ പട്ടേൽ, റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്ന മുഹമ്മദ് സിറാജ്, മത്സരത്തിൽ നിർണായക വിക്കറ്റുകൾ നേടുന്ന കൈൽ ജയ്മിസൻ, എന്നിവരെല്ലാം ആർസിബിക്ക് ആശ്വാസം പകരുന്നു.
മറുവശത്ത്, തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും കെകെആര്‍ ടീമില്‍ മാറ്റങ്ങൾക്ക് തയ്യാറാവാത്തത് വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഓപ്പണിങ്ങില്‍ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ സുനില്‍ നരെയ്ന്‍ രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഇറങ്ങിയേക്കും എന്നായിരുന്നു പ്രതീക്ഷ.
മധ്യനിരയില്‍ ആന്ദ്രെ റസല്‍ ഫോമിലാണെന്നത് കെകെആറിന് ആശ്വാസമാണ്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ സ്ഥിരതയില്ലായ്മ ടീമിന് വലിയ തലവേദനയാവുന്നുണ്ട്.
കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും നന്നായി പന്തെറിഞ്ഞ യുവതാരം ശിവം മാവിക്ക് പക്ഷേ കഴിഞ്ഞ കളിയിൽ ഡൽഹിക്ക് മുന്നിൽ അടിപതറി. താരത്തിൻ്റെ ആദ്യ ഓവറിൽ ഡൽഹി താരം പൃഥ്വി ഷാ മൊത്തം 25 റൺസാണ് അടിച്ചെടുത്തത്. ആദ്യം എറിഞ്ഞ പന്ത് വൈഡ് ആവുകയും ബാക്കിയെല്ലാ പന്തുകളിലും പൃഥ്വി ഫോർ കണ്ടെത്തുകയും ചെയ്തിരുന്നു. അത്തരമൊരു നിറം മങ്ങിയ പ്രകടനത്തിൽ നിന്ന് മാവി എങ്ങനെയാവും തിരിച്ചുവരിക എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.
Summary: The crucial match between KKR and RCB pushed to a later date as two players in KKR camp tested positive for Covid 19
