കേരള കോൺഗ്രസ് എം പ്രതിനിധിയായി റോഷി അഗസ്റ്റിൻ മന്ത്രിയാകാനാണ് സാധ്യത. ഡോ. എൻ ജയരാജാകും ചീഫ് വിപ്പ്. മുന്നണി തീരുമാനം അംഗീകരിക്കുന്നതായി ജോസ് കെ.മാണി പ്രതികരിച്ചു. കേരള കോൺഗ്രസിന്റെ മന്ത്രിയെ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read പ്രതീക്ഷയുടെ വെളിച്ചം; കോവിഡ് കുറഞ്ഞുവരുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് അറിയാം
പി.എ. മുഹമ്മദ് റിയാസും സിപിഎം മന്ത്രിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വി. ശിവൻകുട്ടി, വീണാ ജോർജ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണൻ, പി. നന്ദകുമാർ, എം.വി. ഗോവിന്ദൻ തുടങ്ങിയവരാണ് സാധ്യതാ പട്ടികയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ നേതൃയോഗങ്ങളും നാളെ ചേർന്ന് തുടർ തീരുമാനങ്ങളെടുക്കും.
advertisement
എൻസിപി മന്ത്രിയെ നാളെ പ്രഖ്യാപിക്കും. പാർട്ടി കേന്ദ്ര നേതൃത്വമാകും മന്ത്രിയെ തീരുമാനിക്കുക. ജെഡിഎസിന്റെ മന്ത്രിയെ ദേവെഗൗഡ പ്രഖ്യാപിക്കും. കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയതായി മുന്നണി യോഗത്തിനു ശേഷം കൺവീനർ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു. എല്ലാ വിഭാഗത്തിനും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് മുന്നണി ശ്രമം. മെയ് 18ന് വൈകുന്നേരം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നിര്‍ദേശങ്ങള്‍ വാങ്ങും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍കൂട്ടമൊഴിവാക്കിയുള്ള ചടങ്ങാണ് ഇത്തവണ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.