കഴുത്തിന് ക്ഷതമേറ്റ മന്ത്രി നിലവിൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ ആരോഗ്യനില കണക്കിലെടുത്താണ് രാത്രി പത്തു മണിയോടെ പരിയാരത്തേക്ക് മാറ്റിയത്.
'കൊല്ലെടാ' എന്ന് ആക്രോശിച്ച് പ്രതികൾ ആയുധം കൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കെഎസ്‌യു പ്രവർത്തകർക്ക് പുറമെ മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ഫ്ലാഗ് പോസ്റ്റ് നശിപ്പിക്കുകയും ചെയ്ത ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും പോലീസ് റിമാൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.
advertisement
സംഭവം ക്രൂരമായ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ആരോപിച്ചു. പുറത്തുവന്ന ദൃശ്യങ്ങളിൽ ആക്രമണം നടന്നതായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കണ്ണൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
