ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്കായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഇതിനുപുറമെ 4,56,689 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. രാജ്യത്തെ മറ്റൊരു സംസ്ഥാനവും നടപ്പിലാക്കാത്ത വിധം അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം വൻ വിജയം കൈവരിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കാൻ സർക്കാരിന് കഴിഞ്ഞു.
ഭരണത്തിന്റെ ഗുണഫലം ജനങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കിയതും ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിച്ചതും വലിയ നേട്ടങ്ങളാണ്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ് ഒരുങ്ങുകയാണ്. കേന്ദ്ര സഹായം വേണ്ടത്ര ലഭിച്ചില്ലെങ്കിലും 178 വീടുകൾ പൂർത്തിയാക്കിയതായും ബാക്കി നിർമ്മാണം വേഗത്തിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റിൽ 150 കോടി രൂപ നീക്കിവെച്ചു. പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച ജെ.ബി. കോശി റിപ്പോർട്ടിലെ 220 ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യാത്രാക്ലേശം പരിഹരിക്കാൻ കെ-റെയിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പദ്ധതിക്കായി കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ ലക്ഷ്യത്തോടെ പദ്ധതിയെ എതിർക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ദിരാ ഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തിന്, "ആദ്യം വയനാട്ടിലെ ശ്രുതിക്ക് വീട് വെച്ച് കൊടുക്കട്ടെ" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പറയുന്ന കാര്യങ്ങളിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് അപ്പോഴാണ് ജനങ്ങൾക്ക് ബോധ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
