കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ- 'തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങള്‍ (മാധ്യമങ്ങള്‍) പറഞ്ഞു, സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം പരിശ്രമിക്കുന്നുവെന്ന്. നിങ്ങള്‍ മാത്രമല്ല, ചില ആക്രി നിരീക്ഷകരും. അവര് വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ, കള്ളപ്പണിക്കര്‍മാര്‍ കുറേയാള്‍ക്കാര്‍. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്.'
പിന്നാലെയാണ് ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയത്. 'ഗണപതിവട്ടജി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പോസ്റ്റ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുൽത്താൻ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ വിവാദം പരാമർശിച്ചാണ് പോസ്റ്റ്.
advertisement
'നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.' -ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.
'പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.' -ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം! എന്നു പറയുന്ന ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് 'ചിത്രം ചെറിയുള്ളി തൊലിയുരിച്ചത്' എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ വോട്ട്
വയനാട് മണ്ഡലത്തിൽ 2019 ലേതിനെക്കാൾ ഏകദേശം ഇരട്ടി വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ഇത്തവണ നേടിയത്. കഴിഞ്ഞ തവണ 78,816 വോട്ട് നേടിയ എൻ ഡി എ ഇത്തവണ നേടിയത് 141,045 ലക്ഷം വോട്ടുകളാണ്. വോട്ട് ശതമാനം 7 .25 ൽ നിന്ന് 13 ആയി.
പേരിൽ വിവാദമുണ്ടായ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിലെ വോട്ട് 17,602 ൽ നിന്നും 35,709 ആയി വർധിച്ചു.2021 നിയമസഭയിൽ ഇത് 15198 മാത്രമായിരുന്നു. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി ആനിരാജയും കെ സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം 4749. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ 40,232 വോട്ട് കിട്ടിയിരുന്നു. എന്നാൽ ഇക്കുറി ലഭിച്ചത് 40,458 മാത്രം.ആകെ 216 ബൂത്തുകളിൽ 8 ഇടത്ത് കെ സുരേന്ദ്രൻ ഒന്നാമതെത്തി. 89 ബൂത്തുകളിൽ ആനി രാജയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.
