അതേസമയം, സുരേഷ് ഗോപി തനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് വേണ്ടി തന്റെ ജീവൻ വേണമെങ്കിലും കൊടുക്കും പക്ഷെ വോട്ട് നൽകില്ലെന്നും ജോയ് മാത്യു പറഞ്ഞു. നടന്റെ വാക്കുകൾ ഇങ്ങനെ,' സുരേഷ് ഗോപി ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്. തൻ്റെ ജീവൻ കൊടുക്കും. കിഡ്ണി വേണമെങ്കിൽ അതും നൽകും, പക്ഷെ തൻ്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ് ഗോപിയുടേത്. അതിനാൽ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല'. ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യു നടത്തിയ പ്രഭാഷണത്തിന്റെ പൂർണരൂപം ഇങ്ങനെ,' ‘‘പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എടുത്ത നിലപാടിലെ കണിശതയാണ് നിലമ്പൂരിൽ യുഡിഎഫിന്റെ സക്‌സസ്. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണ്. അതിന് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, ഒരു നിലപാടെടുത്താൽ അതിന് റിസൾട്ട് ഉണ്ടാകണം. അധികാര രാഷ്ട്രീയത്തിനു വേണ്ടി വിലപേശുന്ന, അതിനുവേണ്ടി എന്തു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെടുന്ന ആളുകളെ കൂടെ നിർത്താതിരിക്കുക. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ എന്ത് ഓഫറുകൾ മുന്നോട്ടുവച്ചാലും സ്വീകരിക്കാതിരിക്കുക. അൻവറിനെ യുഡിഎഫിലേക്കു കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ ഞാൻ വിമർശിക്കും. അൻവറിനെയോ മറ്റോ കോണ്‍ഗ്രസില്‍ ഉള്‍പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ ഇവിടെ പ്രസംഗിക്കാന്‍ വരില്ലായിരുന്നു. അവിടെയാണ് സികെജിയുടെ കണിശമായ രാഷ്ട്രീയ നിലപാട് നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്.’’ – ജോയ് മാത്യു പറഞ്ഞു.
advertisement
‘‘കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്ന പാർട്ടിയാണ്. മറ്റൊരു പാർട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലർത്തുന്നവരാണ്. ആ പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചത്. അതിനാലാണ് അവിടെ ഞാൻ പോയത്. അദ്ദേഹം ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കിൽ ധാർമികമായി തെറ്റാകുമായിരുന്നു. ഞാൻ കോൺഗ്രസുകാരനല്ല. ആകാനും കഴിയില്ല. എല്ലാവരും ഇവിടെ വെളളക്കുപ്പായമാകും ഇടുകയെന്നറിഞ്ഞാണ് കറുപ്പ് അണിഞ്ഞുവന്നത്. ഞാൻ ഒരു ലിബറൽ ഡെമോക്രാറ്റാണ്.’’– ജോയ് മാത്യു കൂട്ടിച്ചേർത്തു.
ഏതു പൊട്ടൻ നിന്നാലും അൻവറിനു കിട്ടിയ വോട്ട് കിട്ടുമെന്നും നിലമ്പൂരിൽ ഒൻപതു വർഷം ജനപ്രതിനിധി ആയിരുന്ന ഒരാൾ ഒരു ആയിരം വീടുകളിൽ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയാൽ പോലും മുപ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്നും ജോയ് മാത്യു പ്രതികരിച്ചു. "പി.വി.അൻവർ നിലമ്പൂരിൽ ഒൻപതു വർഷം ജനപ്രതിനിധിയായിരുന്നു. അത്തരം ഒരാൾ ഒരു ആയിരം വീടുകളിൽ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും. പലർക്കും ചെയ്‌തു നൽകിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വർഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല. ഒരു വീട്ടിൽ നിന്ന് മൂന്നു പേർ വീതം വോട്ട് ചെയ്‌താൽ തന്നെ മുപ്പതിനായിരം വോട്ടുകൾ കിട്ടേണ്ടതായിരുന്നു. എന്നാൽ പതിനായിരക്കണക്കിന് ആളുകൾക്ക് ബുദ്ധി ഉണ്ടായിരുന്നു". ജോയ് മാത്യു കൂട്ടിച്ചേർത്തു.
അതേസമയം, നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എം.സ്വരാജ് നല്ല മനുഷ്യനും നല്ല പ്രാസംഗികനും നല്ല പാർട്ടിക്കാരനുമാണെങ്കിലും അദ്ദേഹം ഒരിക്കലും നല്ല ഒരു പൊതുപ്രവർത്തകനല്ലെന്നും ജോയ് മാത്യു പ്രതികരിച്ചു. അദ്ദേഹം പാര്‍ട്ടി പറയുന്നതു കേട്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍ മാത്രമാണെന്നും ജോയ് മാത്യു വ്യക്തമാക്കി.