ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ എന്നും അദ്ദേഹം കുറിച്ചു.
advertisement
ജോയ് മാത്യുവിന്‍റെ എഫ്ബി പോസ്റ്റ്
കളമേശരിയില്‍ നടന്ന ഒരു പരിപാടിയിലാണ് നെല്‍കര്‍ഷകര്‍ തിരുവോണത്തിന് പട്ടിണിയാണെന്ന വിമര്‍ശനം മന്ത്രിമാരായ പി. പ്രസാദിനും പി രാജീവിനും മുന്‍പില്‍ ജയസൂര്യ നടത്തിയത്. പിന്നാലെ ജയസൂര്യയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൃഷിമന്ത്രി തന്നെ രംഗത്തെത്തി.
യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ജയസൂര്യ നല്ല അഭിനേതാവാണെന്നും എന്നാല്‍ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ വ്യക്തമാക്കി. കൃഷിക്കാരുടെ പ്രശ്നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം പറയുന്നു. അല്ലാതെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ലെന്ന് ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്‍റെ വിശദീകരണം.