കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വര പദവിയിലേക്കെത്തിയ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പമുള്ള ചിത്രവും അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കില്‍ പങ്കുവച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അഖില സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അഖില എന്തുകൊണ്ട് ഇത്തരമൊരു ചിത്രം പങ്കുവച്ചു എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണത്തിനാണ് ഇതോടെ പരിസമാപ്തിയായത്.
"ജൂന പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ചു ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമഃ ശ്രീ ഗുരുപാദുകാഭ്യാം." എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്.
advertisement
Also Read- സാധു ആനന്ദവനം മഹാമണ്ഡലേശ്വർ; സ്വാമി കാശികാനന്ദഗിരിയ്ക്ക് ശേഷം ഇതേ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് അഖില. കലാമണ്ഡലം വിമലാദേവിയുടെയും എം ആര്‍ പവിത്രന്റെയും മകളാണ്. അമ്മയുടെ പാതപിന്തുടര്‍ന്ന് നിഖിലയും അഖിലയും നൃത്തം പഠിച്ചിട്ടുണ്ട്. നിഖിലയുടെ യാത്ര സിനിമയിലേക്കായിരുന്നുവെങ്കിൽ മൂത്ത സഹോദരിയായ അഖിലയുടെ ശ്രദ്ധ പഠനത്തിലായിരുന്നു.
ഡല്‍ഹി ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു.
പൂർവാശ്രമത്തിൽ പ്രമുഖ മലയാള മാധ്യമസ്ഥാപനത്തിലെ പത്രപ്രവർത്തകനും കലാലയ കാലത്ത് എസ്എഫ്‌ഐ നേതാവുമായിരുന്ന മലയാളിയായ സാധു ആനന്ദവനം രാജ്യത്തെ 13 അഖാഡകളിൽ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ പദവിയിലെത്തിയത് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇനി സ്വാമി ആനന്ദവനം ഭാരതി എന്നാണ് അദ്ദേഹം അറിയപ്പെടുക. ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാനരംഗത്തെ പ്രധാനവ്യക്തിത്വങ്ങളിലൊരാളായിരുന്ന സ്വാമി കാശികാനന്ദഗിരി മഹാരാജിനു ശേഷം കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വർ സ്ഥാനത്തേക്കെത്തുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. പ്രയാഗ് രാജിലെ കുംഭമേളയിലാണ് അഭിഷേക ചടങ്ങുകൾ നടന്നത്.
