2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് പാലക്കാട് ഡിവിഷനില്‍ 614 തവണ ട്രെയിൻ നിർത്തിച്ചത്. ഇത്തരത്തിൽ ഒരു മാസം ശരാശരി 61 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഭൂരിഭാഗം അലാറം ചെയിൻ പുള്ളിംഗും (എ.സി.പി.) നടത്തിയത് നിസാര കാരണത്തിനാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്രയും തവണ അപായ ചങ്ങല വലിച്ചതോടെ 12.48 മണിക്കൂറോളം വണ്ടികള്‍ വൈകുന്നതായി അധികൃതര്‍ പറയുന്നു.
അപായ ചങ്ങല വലിക്കുന്നതിൽ വൻ വർദ്ധനയാണ് പാലക്കാട് ഡിവിഷനിൽ രേഖപ്പെടുത്തിയത്. 2018ല്‍ പാലക്കാട് ഡിവിഷനില്‍ ചങ്ങല വലിച്ച് വണ്ടി നിറുത്തിയതിനേക്കാള്‍ 143 ശതമാനം വര്‍ദ്ധനയാണ് 2023ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ 252 തവണ ചങ്ങല വലിച്ചു. 147 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2019ല്‍ 137 തവണ ചങ്ങല വലിച്ചതിൽ 77 കേസുകൾ രജിസ്റ്റർ ചെയ്തു.
advertisement
2023ല്‍ ഡിവിഷന് കീഴില്‍ ചങ്ങല വലിച്ച 614 കേസുകളില്‍ 446 എണ്ണവും അനാവശ്യമായിരുന്നു. 168 എണ്ണമാണ് അനിവാര്യമായ സാഹചര്യത്തില്‍ ചങ്ങല വലിച്ചതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ഏറ്റവുമധികം തവണ അപായ ചങ്ങല വലിച്ചിട്ടുള്ളത് ജനറല്‍ കോച്ചുകളിലാണ്. ഇതിൽ 283 കേസുകൾ ആർപിഎഫ് രജിസ്റ്റർ ചെയ്തു. എന്നാൽ അപായ ചങ്ങല വലിച്ച കേസുകളിൽ ഒട്ടുമിക്കതിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.